തിരുവനന്തപുരം: ഏപ്രില്‍ 13ന് കാലാവധി തീരുന്ന പിഎസ്‌സിയുടെ സിപിഒ റാങ്ക്‌ലിസ്റ്റ് കാലാവധി നീട്ടാന്‍ ഇടപെടുമെന്നും ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച ചെയ്യാമെന്നും കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ സെക്രട്ടറിയേറ്റിനു സമീപം പ്രഭാത ഭക്ഷണം കഴിക്കുന്നതിനിടെയാണ് റാങ്ക് ലിസ്റ്റ് നീട്ടണമെന്ന ആവശ്യമുന്നയിച്ച് 34 ദിവസമായി സെക്രട്ടറിയറ്റിന് മുന്നിൽ പ്രതിഷേധ സമരം നടത്തി വരുന്ന ഉദ്യോഗാര്‍ത്ഥികൾ മന്ത്രിയെ കണ്ടത്. റാങ്ക് ലിസ്റ്റിലുള്ള 25 ശതമാനം പേര്‍ക്കു പോലും ഇതുവരെയും നിയമനം ലഭിച്ചിട്ടില്ല. ഒരു മാസത്തിലേറെയായി ഈ ഉദ്യോഗാര്‍ത്ഥികള്‍ സമരത്തിലാണ്. “ബിടെക്കും എംടെക്കുമടക്കം പ്രൊഫഷനല്‍ യോഗ്യതയുള്ളവര്‍ പോലും തൊഴിലിന് വേണ്ടി മുട്ടിലിഴയേണ്ടി വരുന്നത് ഖേദകരമാണെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ഈ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ഇതുവരെ പോലീസില്‍ നിയമനം ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികളുടെ സംഘടനയായ ഓള്‍ കേരള പോലീസ് കോണ്‍സ്റ്റബിള്‍ റാങ്ക് ഹോള്‍ഡേഴ്സ് അസോസിയേഷൻ നല്‍കിയ കേസുമായി ബന്ധപ്പെട്ട വിശദാംശങ്ങളും മന്ത്രി തേടി. ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ നിരവധി യുവജനങ്ങളാണ് കേരളത്തില്‍ ജോലി കാത്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ തൊഴില്‍ദാതാക്കളും തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. സംസ്ഥാനത്തെ മനുഷ്യവിഭവ ശേഷിയെ രാജ്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താന്‍ ആവശ്യമായ ഇടപെടലുകള്‍ തീര്‍ച്ചയായും തന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. തൊഴിലെന്നാൽ സര്‍ക്കാര്‍ ജോലി മാത്രമല്ല. ഇതര സംസ്ഥാനങ്ങളിലെല്ലാം മോദി സര്‍ക്കാര്‍ കുടുതല്‍ തൊഴിവസരങ്ങള്‍ സഷ്ടിച്ചിട്ടുണ്ട്. കേരളത്തിനും ഇതിന്റെ പ്രയോജനം ലഭിക്കണമെന്നും മന്ത്രി പറഞ്ഞു. തൊഴിൽ നൈപുണ്യമില്ലാത്ത യുവജനങ്ങൾ കേരളത്തിലും ഉണ്ടാകരുത് എന്നതാണ് തൻ്റെ ദൗത്യമെന്ന് അദ്ദേഹം സൂചിപ്പിച്ചു.





























