തിരുവൻവണ്ടൂർ : തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ തെക്കുംമുറിപ്പാലം – കല്ലുവേലിപ്പടി റോഡിന് മദ്ധ്യത്തിൽ വിള്ളൽ. വിള്ളൽ മൂലം റോഡിന്റെ ഒരു ഭാഗം നദിയിലേക്ക് പതിക്കുന്ന അവസ്ഥയിലാണ്. റോഡിന്റെ സംരക്ഷണഭിത്തിക്ക് ഉറപ്പില്ലാത്തതാണ് ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്. വരട്ടാറിന് കുറുകെയുള്ള പുത്തൻതോട് പാലം (തെക്കുംമുറി) മുതൽ ഏകദേശം 200 മീറ്ററോളം നീളത്തിലാണ് റോഡിന് സംരക്ഷണഭിത്തി നിർമ്മിച്ചിരിക്കുന്നത്. ഭാഗികമായി ഭിത്തിയും തകർന്നിട്ടുണ്ട്.
എന്നാൽ പഴയ ഭിത്തിയുടെ മുകളിൽ നിന്ന് രണ്ടടിയോളം ഉയരത്തിൽ 75 മീറ്ററോളം നീളത്തിൽ പുതിയ കൽക്കെട്ട് നിർമ്മിച്ച് അവിടെ മണ്ണ് നിറച്ച് സഞ്ചാരയോഗ്യമാക്കിയിരുന്നു. ഒരു വർഷത്തിന് മുമ്പ് പഞ്ചായത്താണ് ഇത് നിർമ്മിച്ചുനൽകിയത്. ഈ ഭാഗമാണ് ഇപ്പോൾ വിണ്ടുകീറിയ നിലയിൽ കാണപ്പെട്ടത്. പ്രദേശത്ത് നിരവധി കുടുംബങ്ങളാണ് കഴിയുന്നത്. മഴ കനക്കുന്നതോടെ വീണ്ടും ഈ ഭാഗത്ത് വിള്ളൽ കൂടിവരുന്നതായി പ്രദേശവാസികൾ പറയുന്നു.





























