കോന്നി : തണ്ണിത്തോട് റോഡിലെ അപകടകരമായ ഭാഗങ്ങളിൽ ക്രാഷ് ബാരിയർ സ്ഥാപിക്കുന്ന ജോലികൾ പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചു. വനഭാഗത്ത് കൂടി കടന്നുപോകുന്ന റോഡിൽ പേരുവാലി, ഇലവുംകൽ എന്നിവിടങ്ങളിലായി 252 മീറ്റർ ദൂരത്തിലാണ് ക്രാഷ് ബാരിയർ സ്ഥാപിക്കുന്നത്. റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും അനുവദിച്ച പത്ത് ലക്ഷം രൂപ വിനിയോഗിച്ചാണ് ക്രാഷ് ബാരിയർ സ്ഥാപിക്കുന്നത്.
ഇതിനായുള്ള സാധനങ്ങൾ എത്തിച്ച് ക്രാഷ് ബാരിയർ സ്ഥാപിക്കുന്നതിനുള്ള കുഴി തയ്യാറാക്കുന്ന ജോലികളാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കല്ലാറിന്റെ കരയിലൂടെ കടന്നുപോകുന്ന റോഡിൽ തുടച്ചയായുള്ള വളവുകളും താഴ്ച്ചയുള്ള വശങ്ങളും യാത്രക്കാർക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. ആഴ്ചകൾക്ക് മുൻപാണ് ഇതേ റോഡിൽ നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം സംഭവിച്ചത്. ക്രാഷ് ബാരിയർ സ്ഥാപിച്ച് റോഡ് സുരക്ഷ ഒരുക്കുന്നതോടെ യാത്രക്കാർക്ക് അപകട ഭീതി ഇല്ലാതെ സഞ്ചരിക്കാനാകും.