തിരുവനന്തപുരം : പോലീസിന്റെ അന്വേഷണത്തില്‍ തൃപ്‌തി വരാത്തതും ചുരുളഴിയാത്തതുമായ കേസുകള്‍ സിബിഐ പോലുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന് പറയുന്നത് എല്ലാ കാലത്തും കേട്ടുവരാറുള്ള കാര്യമാണ്. ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന അന്വേഷണ ഏജന്‍സികളിലൊന്ന് എന്ന നിലയില്‍ ജനങ്ങള്‍ സിബിഐയില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസവും അത്ര ചെറുതല്ല. ഏറ്റവും സമര്‍ത്ഥരായ ഉദ്യോഗസ്ഥരെയാണ് അന്വേഷണ സംഘത്തില്‍ നിയമിക്കുക എന്നതടക്കം ദുര്‍ഘടമായ നിരവധി കൊലപാതകക്കേസുകള്‍ തെളിയിക്കാനും അഴിമതിക്കാരുടെ മുഖംമൂടി വലിച്ചൂരാനും സി.ബി.ഐക്ക് സാധിച്ചിട്ടുണ്ട് എന്നതും സിബിഐയുടെ തൊപ്പിയിലെ പൊന്‍തൂവലുകളാണ്.
കേരളം മാത്രം പരിഗണിച്ചാല്‍ സിസ്‌റ്റര്‍ അഭയ കൊലക്കേസ് അടക്കം നാളിതുവരെ കണ്ട ദുര്‍ഘടമായ കേസുകള്‍ തെളിയിച്ച് കൈയ്യടി നേടാനും സിബിഐയ്‌ക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഈ വിശ്വാസ്യതയ്‌ക്ക് ഭംഗം വരുത്തുന്ന തരത്തിലാണ് ലാവലിന്‍ കേസിലെ സിബിഐ സമീപനം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോപണ വിധേയനായ ലാവലിന്‍ കേസ് സുപ്രീംകോടതി ഏറ്റവുമൊടുവില്‍ ഇന്നും മാറ്റിവെച്ചിരിക്കുകയാണ്. സിബിഐയുടെ അസൗകര്യത്തെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചിരിക്കുന്നതെന്നാണ് കോടതി അറിയിക്കുന്നത്. മറ്റൊരു കേസിന്റെ തിരക്കിലാണെന്നാണ് ഹാജരാകാത്തതില്‍ സിബിഐയുടെ വിശദീകരണം. എന്നാല്‍ ഇത് 34ാം തവണയാണ് കേസ് മാറ്റിവെയ്‌ക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
2017ല്‍ സുപ്രീം കോടതിയിലെത്തിയ കേസ് ആറ് വര്‍ഷത്തിനിടെ നാല് ബെഞ്ചുകളായി 34 തവണയാണ് ലിസ്‌റ്റ് ചെയ്യപ്പെടുന്നത്. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കെ പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍.സി ലാവലിന്‍ കമ്പനിയുമായി കരാറുണ്ടാക്കിയതില്‍ ക്രമക്കേടുണ്ടായെന്നും ഇതുവഴി 86.25 കോടിയുടെ നഷ്‌ടം സംഭവിച്ചെന്നുമാണ് കേസിലേക്കെത്തിക്കുന്നത്. മാത്രമല്ല കേരള രാഷ്‌ട്രീയ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അഴിമതി കേസുകളിലൊന്നായ ലാവലിന്‍ കേസ് നടന്നത് 1995ലും.
28 വര്‍ഷം പിന്നിട്ട കേസ് എന്ന സ്ഥിതിയുണ്ടായിട്ടും കേസില്‍ സിബിഐ തുടരുന്ന അലംഭാവം ഈ ഘട്ടത്തില്‍ കണ്ടില്ലെന്ന് നടിക്കാനാവില്ല. സംസ്ഥാനത്തെ മുഖ്യമന്ത്രി പങ്കാളിയായ കേസ് എന്ന നിലയില്‍ പിണറായിയെ സിബിഐയ്‌ക്ക് ഭയമാണോ എന്ന ശബ്‌ദങ്ങളും ഈ ഘട്ടത്തില്‍ ഉയരുന്നുണ്ട്. മാത്രമല്ല കേസിന്റെ വിസ്‌താരത്തിനിടെ എടുക്കുന്ന കാലതാമസം കുറ്റവാളികളെ രക്ഷപെടുവാന്‍ അനുവദിക്കുകയാണ് എന്നതിലും സംശയമില്ല. അതുകൊണ്ടുതന്നെ സാധാരണക്കാരായ മറ്റുള്ളവര്‍ക്ക് ലഭിക്കാത്ത എന്ത് ഇളവാണ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഒരു വ്യക്തി എന്ന നിലയില്‍ പിണറായി വിജയന് ലഭിക്കുന്നത് എന്ന് സിബിഐ വ്യക്തമാക്കേണ്ടതുണ്ട്. അതല്ല, വാദങ്ങള്‍ക്ക് ഹാജരാകാതെ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ ആരോപണവിധേയനായി അവശേഷിപ്പിക്കുന്നതില്‍ മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ശ്രമമാണോ എന്നതും വെളിപ്പെടുത്തേണ്ടതുണ്ട്. അല്ലാതെ കോടതിയില്‍ കേസ് വരുമ്പോള്‍ അത്രയും നാളില്ലാത്ത തിരക്ക് കാണിച്ച് സിബിഐ ഒളിച്ചുകളിക്കുന്നത് സുതാര്യമായ അന്വേഷണ ഏജന്‍സി എന്ന ഖ്യാതിക്ക് സിബിഐ സ്വയം തുരങ്കം വയ്‌ക്കുന്ന നടപടിയാണെന്നതില്‍ തര്‍ക്കമില്ല.































