മല്ലപ്പള്ളി : ഒരു വർഷം മുൻപ് സംസ്കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തി. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞ 2021 മെയ് 21-ന് മരിച്ച മാരിക്കൽ സ്വദേശി ജോണിന്റെ മൃതദേഹം ചെങ്കൽ പെന്തകോസ്ത് ശ്മശാനത്തിലെ കല്ലറയിൽ നിന്ന് പുറത്തെടുത്ത് വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം ചെയ്തത്. ഡോക്ടർമാരുടെ ശ്രദ്ധക്കുറവാണ് മരണകാരണമെന്ന് സംശയവും ഉയർന്നിരുന്നു.
ജോണിന്റെഭാര്യയുടെ ഹർജി പരിഗണിച്ച് തിരുവല്ല സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. കോട്ടയം മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗത്തിലെ പോലീസ് സർജൻ ഡോ. ജെയിംസ് കുട്ടി, മല്ലപ്പള്ളി തഹസിൽദാർ എം.ടി.ജെയിംസ്, തിരുവല്ല ഡി.വൈ.എസ് പി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
നെഞ്ചുവേദനയെ തുടർന്ന് ജോണിനെ താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായിരുന്നില്ല. ഡോക്ടർമാരുടെ അനാസ്ഥയെന്ന് ആരോപിച്ച് രോഗിയുമായെത്തിയവരുമായി ബഹളം നടന്നിരുന്നു. മരണവിവരം പോലീസിൽ അറിയിക്കാൻ താലൂക്ക് ആശുപത്രി അധികൃതർ ഒരുങ്ങിയതോടെ സംഘർഷം വർധിച്ചു. ജീവനക്കാർ അക്രമിക്കപ്പെട്ടെന്ന് ആരോപിച്ച് പോലീസിൽ പരാതി നൽകി കുറ്റക്കാരെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ആശുപത്രി ജീവനക്കാർ
രണ്ട് മാസത്തോളം നടത്തിയ സമരത്തിനൊടുവിൽ ഒരു പഞ്ചായത്ത് അംഗം ഉൾപ്പടെ മൂന്ന് പേരെ റിമാൻഡ് ചെയ്തിരുന്നു.






























