മലപ്പുറം: മൂന്നിയൂർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനായിരുന്ന കെ കെ അനീഷിന്റെ മരണത്തിൽ മലപ്പുറം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. കേസില്‍ എട്ട് പേരാണ് പ്രതികൾ. ആത്മഹത്യാ പ്രേരണ, ഗൂഢാലോചന, വ്യാജരേഖ നിർമിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
സ്‌കൂൾ മാനേജരുടെ നേതൃത്വത്തിൽ കള്ളക്കേസുണ്ടാക്കി വ്യാജരേഖ നിർമിച്ച് ഇദ്ദേഹത്തെ ജോലിയിൽനിന്ന് പിരിച്ചുവിടുകയായിരുന്നു. തുടർന്ന് മാനസികമായി തളർന്ന അധ്യാപകന്‍ ലോഡ്‌ജ് മുറിയിൽ തൂങ്ങിമരിക്കുകയായിരുന്നു. 2014 സെപ്തംബർ രണ്ടിനാണ് അനീഷിനെ മലമ്പുഴയിലെ ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
പാലക്കാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്നിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. സ്‌കൂൾ മാനേജരായിരുന്ന സൈതലവിയാണ് ഒന്നാം പ്രതി. ജീവനക്കാരൻ കെ മുഹമ്മദ് അശ്‌റഫ്, ക്ലർക്ക് എം വി അബ്ദുർറസാഖ്, പ്യൂൺ ഒ എ അബ്ദുൽ ഹമീദ്, മുൻ ഡി ഡി ഇ. കെ സി ഗോപി, മുൻ പ്രധാനധ്യാപിക സുധ പി നായർ, മുൻ പി ടി എ പ്രസിഡന്റ് ഹൈദർ കെ മൂന്നിയൂർ എന്നിവരാണ് മറ്റ് പ്രതികൾ. എട്ടാം പ്രതി ഡോ. ഹസ്സൻ കോയ മരണപ്പെട്ടിരുന്നു.