പത്തനംതിട്ട : തന്റെ വീടിനു സമീപമുള്ള വഴിയിലൂടെ നടക്കുന്നതിലുള്ള വിരോധം കാരണം പട്ടികജാതിയിൽപ്പെട്ട വീട്ടമ്മയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിക്കുകയും കല്ലെടുത്ത് എറിഞ്ഞു പരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതികളിലൊരാളെ അടൂർ ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞവർഷം നവംബർ 19 ന് വൈകീട്ട് 7 മണിയോടുകൂടി അടൂർ മിത്രപുരത്തുള്ള വാദിയുടെ വീടിനു സമീപം വെച്ചാണ് പ്രതികൾ അധിക്ഷേപിക്കുകയും അതിക്രമിക്കുകയും ചെയ്തത്.
അടൂർ ഡി വൈ എസ് പി ആർ ബിനുവിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിൽ പ്രതികളിൽ ഒരാളായ അടൂർ പെരിങ്ങനാട് മേലൂട് സന്തോഷ് ഭവനിൽ സാഗറിന്റെ മകൻ സന്തോഷ് സാഗ(35)റെ ഇന്നലെ രാവിലെ 10 മണിക്ക് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ വീടിന് സമീപത്തുള്ള വഴി വാദിയും കുടുംബവും നടക്കാൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തർക്കത്തെ തുടർന്നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.





























