ചങ്ങനാശേരി : റോഡിലൂടെ നടന്നു പോയ ഭാര്യയെ ബ്ലേഡ് ഉപയോഗിച്ചു കഴുത്തറുത്തു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഭർത്താവ് പിടിയിൽ. പൊട്ടശേരി പനംപതിക്കൽ പ്രശോഭിനെ (35) തൃക്കൊടിത്താനം പോലീസാണ് അറസ്റ്റ് ചെയ്തത്. പ്രശോഭുമായി പിണങ്ങി പാത്താമുട്ടത്ത് താമസിക്കുന്ന സിനിയെ(34) ആണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. കൊടിനാട്ടുകുന്ന് അങ്കണവാടിയിലെ ഹെൽപർ ആണ് സിനി.
ഇന്നലെ രാവിലെ കടമാഞ്ചിറയിലായിരുന്നു സംഭവം. രക്തം വാർന്നു റോഡിൽ വീണ സിനിയെ ഇതുവഴിയെത്തിയ വൈദികനും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയ സിനിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു പോലീസ് അറിയിച്ചു. പ്രശോഭിനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ സിഐ സാജു വർഗീസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തു.
വിഡിയോഗ്രാഫറായ പ്രശോഭ് മദ്യപിച്ചെത്തി സിനിയുമായി വഴക്കുണ്ടാക്കുകയും സിനിയെ മർദിക്കുകയും ചെയ്യുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യുവതി തന്നെ വിട്ട് മറ്റൊരിടത്ത് താമസം തുടങ്ങിയതാണ് പ്രകോപനത്തിനു കാരണമെന്നു പോലീസ് പറയുന്നു.