തൃശൂര്‍ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരണ്‍ ദേശസാത്കൃത ബാങ്കുകളെയും കബളിപ്പിച്ചതായി കണ്ടെത്തല്‍. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചാണ് കിരണിന്റെ കൂടുതല്‍ തട്ടിപ്പുകള്‍ കണ്ടെത്തിയത്. ബിനാമി പേരുകളിലും വ്യാജ രേഖകള്‍ ഉപയോഗിച്ചും ഈടിന് പരിഗണിക്കാന്‍ പറ്റാത്ത ഭൂമി കാണിച്ചുമെല്ലാം കോടിക്കണക്കിന് രൂപ വായ്പയെടുത്തതിന്റെ വിവരങ്ങളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്.
കരുവന്നൂര്‍ ബാങ്കിലെ കമീഷന് ഏജന്റ് മാത്രമായ കിരണിന്റെ അക്കൗണ്ടില്‍ കോടികളുടെ ഇടപാട് നടന്നതായി നേരത്തേ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനിടെയാണ് കൂടുതല്‍ തട്ടിപ്പ് പുറത്തുവന്നത്. കനറ ബാങ്ക് ഇരിങ്ങാലക്കുട ശാഖയില്‍നിന്ന് നാല് പേരുകളിലായി അഞ്ച് കോടി രൂപ വായ്പയെടുത്തിട്ടുണ്ട്. ഇതിന് ബാങ്കിന് നല്കിയ രേഖകളില്‍ അവ്യക്തതയുണ്ട്. ദേശസാത്കൃത ബാങ്കുകളില്‍നിന്നടക്കം വായ്പ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് പലരില്‍നിന്നായി പണം വാങ്ങി കബളിപ്പിച്ചതായും കണ്ടെത്തി. കൊട്ടാരക്കര സ്വദേശി വിജയകുമാറിന് ബാങ്ക് വായ്പ നല്‍കാമെന്ന് വിശ്വസിപ്പിച്ച് ആധാരം കൈക്കലാക്കി മൂന്ന് കോടി രൂപ വായ്പയെടുത്തു. പരപ്പനങ്ങാടി സ്വദേശി മോഹനനില്‍നിന്ന് 57 ലക്ഷം രൂപ തട്ടിയെടുത്തതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
കരുവന്നൂരില്‍നിന്ന് വ്യാജരേഖകള്‍ ഉപയോഗിച്ചും വ്യാജ പേരുകളിലായും കോടികളാണ് കിരണ്‍ കടത്തിയത്. പുതുക്കാട് രണ്ട് ബിനാമികളുടെ പേരില്‍ കിരണ്‍ ഭൂമി വാങ്ങിയതായി കണ്ടെത്തി. ചതുപ്പ് നിറഞ്ഞ ഈ സ്ഥലം ഈടുവെച്ച് കരുവന്നൂര്‍ ബാങ്കില്‍നിന്ന് പല ആളുകളുടെ പേരിലായി 50 ലക്ഷം വീതമായി ആറ് കോടിയോളമാണ് വായ്പയെടുത്തത്. മെംബര്‍ഷിപ്പിനായി വാങ്ങുന്ന രേഖകളും വ്യാജ ഒപ്പും ഉപയോഗിച്ചാണ് വായ്പകളെടുക്കുക. 2016ല്‍ രജിസ്റ്റര്‍ ചെയ്ത് വാങ്ങിയ പുതുക്കാട്ടെ അഞ്ച് ഏക്കര്‍ ഭൂമിയില്‍ സമീപകാലത്തൊന്നും കൃഷി ഇറക്കിയിട്ടില്ല. മാത്രവുമല്ല, ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലമായതിനാല്‍ നിലം നികത്തി നിര്‍മാണം നടത്താനും കഴിയില്ല. ആരും വാങ്ങാത്ത നിയമതടസ്സങ്ങളുള്ള ഭൂമികള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങി കോടികള്‍ മതിപ്പുവിലയിട്ട് ബാങ്കില്‍നിന്ന് വായ്പ എടുക്കുന്നതാണ് കിരണ്‍ അടക്കമുള്ള സംഘത്തിന്റെ പതിവ്. കേസിലെ പ്രതികളായ മുന്‍ ബാങ്ക് ജീവനക്കാരുടെ സഹായമില്ലാതെ തട്ടിപ്പ് നടക്കാനാവില്ലെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെ കിരണിനെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.