തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങള്‍ നീങ്ങിയതോടെ കേരളത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ എല്ലാ മേഘലകളിലും എത്തിയിരിക്കുകയാണ്. കൃഷിയിടങ്ങള്‍ മുതല്‍ മുന്തിയ ഹോട്ടലിന്റെ അടുക്കളവരെ അതിഥി തൊഴിലാളികള്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ നിരവതിയായി ജോലിചെയ്തുവരുന്നു. അതേസമയം നിലവില്‍ സംസ്ഥാനത്തുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ കണക്ക് തൊഴില്‍ വകുപ്പിന്റെ പക്കലില്ല. ഇതിന് വേണ്ടിയുള്ള പരിശോധന നിലച്ചിട്ട് നാളുകളായി. കൊവിഡിന്റെ ആദ്യഘട്ടത്തില്‍ 25,000 ത്തോളം അന്യസംസ്ഥാന തൊഴിലാളികളെയാണ് തൊഴില്‍ വകുപ്പ് ഇടപെട്ട് നാട്ടിലെത്തിച്ചിരുന്നു. നിയന്ത്രണങ്ങളില്‍ ഇളവ് വന്നതോടെ നിരവധിപ്പേര്‍ തിരികെ വന്നു.
സ്വകാര്യ കരാറുകാരുടെ കീഴില്‍ ജോലി ചെയ്തിരുന്നവര്‍ മടങ്ങിയെത്തിയെങ്കിലും തദ്ദേശ സ്ഥാപനങ്ങളില്‍ ഇക്കാര്യം അറിയിച്ചിട്ടില്ല. കരാറുകാരുടെ പട്ടികയും തൊഴില്‍ വകുപ്പിന്റെ കൈയിലില്ല. ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലോ തദ്ദേശ സ്ഥാപനത്തിലോ അന്യസംസ്ഥാന തൊഴിലാളികളുടെ പേരുവിവരം രജിസ്റ്റര്‍ ചെയ്യണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും കരാറുകാര്‍ പലരും ഇത് പാലിക്കാറില്ല. പോലീസ് സ്റ്റേഷനുകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ അടങ്ങുന്ന ഒരു രജിസ്റ്റര്‍ സൂക്ഷിക്കണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അതും നടക്കാറില്ല.
പരിശോധന ഇല്ലാതായതോടെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴിലാളികളെന്ന വ്യാജേന കൊടും കുറ്റവാളികള്‍ പോലും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി സംസ്ഥാനത്ത് എത്തുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണത്തിനും മറ്റുമായി തൊഴില്‍ വകുപ്പ് സജ്ജമാക്കുമെന്ന് അറിയിച്ചിരുന്ന അതിഥി ആപ്പ് പ്രാവര്‍ത്തികമായില്ല. നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററിനാണ് ചുമതല. തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആവാസ് പദ്ധതിയിലൂടെയുള്ള വിവര ശേഖരണവും എങ്ങുമെത്തിയില്ല.