കീക്കൊഴൂർ : ജലശുദ്ധീകരണ പ്ലാന്റിനു ഭൂമി ഏറ്റെടുത്തു നൽകാത്തതു മൂലം ചെറുകോൽ–നാരങ്ങാനം–റാന്നി ജല വിതരണ പദ്ധതി നിർമാണത്തിൽ പ്രതിസന്ധി. പൈപ്പുകൾ കുഴിച്ചിടുന്നതിൽ മാത്രം പണികൾ ഒതുങ്ങുന്നു. ജൽജീവൻ മിഷൻ പദ്ധതിയിൽ 89.90 കോടി രൂപ ചെലവഴിച്ചാണ് ചെറുകോൽ-നാരങ്ങാനം-റാന്നി ജല വിതരണ പദ്ധതി നടപ്പാക്കുന്നത്. റാന്നി പഞ്ചായത്തിലെ 2 വാർഡുകളാണ് പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത്. ഇവിടത്തെയും ചെറുകോൽ, നാരങ്ങാനം പഞ്ചായത്തുകളിലെയും എല്ലാ കുടുംബങ്ങൾക്കും പൂർണമായി ശുദ്ധീകരിച്ച വെള്ളം ലഭ്യമാക്കുകയാണ് ലക്ഷ്യം. നിലവിലുള്ള ചെറുകോൽ–നാരങ്ങാനം പദ്ധതിയുടെ പമ്പാനദിയിലെ പുതമൺ കടവിലെ കിണറ്റിൽ നിന്നു വെള്ള പമ്പ് ചെയ്ത് പ്ലാന്റിൽ ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി.
10 ദശലക്ഷം ലീറ്റർ ഉൽപാദന ശേഷിയുള്ള ശുദ്ധീകരണശാല അടക്കമുള്ള പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്. പദ്ധതിയിൽ നിലവിലുള്ള 60 കിലോമീറ്റർ ദൂരത്തിലുളള പൈപ്പ് ലൈനുകൾ കൂടാതെ 190 കിലോമീറ്റർ പുതിയ പൈപ്പ് ലൈനുമാണ് വിതരണ ശൃംഖലയിൽ സ്ഥാപിക്കുന്നത്. 3 പഞ്ചായത്തുകളിലെ 9000ത്തോളം കുടുംബങ്ങളിൽ നേരിട്ട് വെളളമെത്തിക്കും.പദ്ധതിയുടെ നിർമാണോദ്ഘാടനം നടത്തിയിട്ട് ഒന്നര വർഷം കഴിഞ്ഞു. ഇതിനിടെ പുതമൺ മുതൽ ജല ശുദ്ധീകരണ പ്ലാന്റിലേക്കുള്ള പ്രധാന പൈപ്പുകൾ സ്ഥാപിച്ചു. വിതരണ പൈപ്പുകൾ സ്ഥാപിക്കുന്ന പണികൾ തുടങ്ങിയിരുന്നു. പൂർത്തിയായിട്ടില്ല. കരാറുകാരന് പാർട്ട് ബിൽ മാറി നൽകാത്തതു മൂലം ഇടയ്ക്ക് നിർമാണം മുടങ്ങിയിരുന്നു. ഇപ്പോൾ ചെറിയ തോതിൽ ആരംഭിച്ചിട്ടുണ്ട്.
റോഡുകളിൽ സ്ഥാപിക്കാനായി എത്തിച്ച പൈപ്പുകൾ പലയിടത്തും കാടും പടലും മൂടിക്കിടപ്പുണ്ട്. അവ ഏറ്റെടുത്ത് യാഡിൽ എത്തിക്കാൻ ബന്ധപ്പെട്ടവർ തയാറായിട്ടില്ല. ജല ശുദ്ധീകരണ പ്ലാന്റ്, സംഭരണികൾ എന്നിവ ഇനി നിർമിക്കണം. കൂടാതെ പുതമൺ പമ്പ് ഹൗസും നവീകരിക്കേണ്ടതുണ്ട്. പ്ലാന്റ് സ്ഥാപിക്കുന്നതിന് വയലത്തല ഗ്രാമോദ്ധാരണ സമിതിയുടെ സ്ഥലമാണ് കണ്ടെത്തിയത്. അതു വിട്ടു കിട്ടിയില്ല. പകരം ഇതിനു സമീപമുള്ള 50 സെന്റ് ഭൂമി വിലയ്ക്കെടുക്കാനാണ് നീക്കം. സാമ്പത്തിക പരിമിതി നേരിടുന്ന ചെറുകോൽ പഞ്ചായത്തിന് ഇതു കഴിയില്ല. എംഎൽഎ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ പ്രമോദ് നാരായൺ എംഎൽഎ നൽകിയിട്ടുണ്ട്. 10 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് നൽകുമെന്ന് ചെറുകോൽ പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ.സന്തോഷ് പറഞ്ഞു. ഇതു ലഭിച്ചാൽ മാത്രമേ സ്ഥലം ഏറ്റെടുക്കൽ നടപടി നടത്താനാകൂ.






























