വയനാട് : സിപിഎം ജില്ലാ കമ്മിറ്റികളിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന നേതൃത്വത്തിനുമെതിരെ രൂക്ഷമായ വിമർശനം ഉയരുന്നു. തെരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ നടന്ന അവലോകന യോഗങ്ങളിലാണ് പാർട്ടി നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന പരാമർശങ്ങൾ ഉണ്ടായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രവർത്തന ശൈലി തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്ന് വയനാട് ജില്ലാ കമ്മിറ്റി വിലയിരുത്തി. പാർട്ടിയിൽ വ്യക്തിപൂജ തടയാൻ നേതൃത്വത്തിന് സാധിച്ചില്ലെന്നും ഇത് ജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകിയെന്നും വിമർശനം ഉയർന്നു. നേതൃത്വം ജനങ്ങളോട് മര്യാദാപൂർവ്വം പെരുമാറാത്തത് തിരിച്ചടിക്ക് കാരണമായെന്ന് തൃശ്ശൂർ ജില്ലാ കമ്മിറ്റിയിൽ അഭിപ്രായമുയർന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയെ (പി.കെ. ശ്യാമള) മത്സരരംഗത്ത് ഇറക്കിയത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും വയനാട് ജില്ലാ സെക്രട്ടറിയറ്റിൽ വിമർശനമുണ്ടായി. കൽപറ്റ ടൗൺഷിപ്പ് ഉദ്ഘാടന വേളയിൽ ടി. സിദ്ധിക്കിനെതിരെ ഉണ്ടായ കൂവൽ തടയാൻ മുഖ്യമന്ത്രി തയ്യാറാകാത്തതും ടൗൺഷിപ്പ് സന്ദർശനത്തിനിടെ നടൻ മമ്മൂട്ടിയുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി റഫീഖിനെതിരെ ഉണ്ടായ വിവാദങ്ങളും പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി. വയനാട്ടിലെ പ്രധാന സീറ്റായ മാനന്തവാടി നഷ്ടപ്പെട്ടതും കൽപറ്റയിൽ യുഡിഎഫ് ഭൂരിപക്ഷം 5,000-ത്തിൽ നിന്ന് 45,000-ലേക്ക് ഉയർന്നതും പാർട്ടിക്കുണ്ടായ വലിയ വീഴ്ചയായി യോഗം വിലയിരുത്തി.






























