തിരുവനന്തപുരം : കേരളത്തിൽ ഏറെ വിവാദമുണ്ടാക്കിയ കെ-റെയിൽ (സിൽവർലൈൻ) പദ്ധതിയുടെ വിജ്ഞാപനം റദ്ദാക്കാൻ സർക്കാർ ആലോചിക്കുന്നു. വി.ഡി. സതീശൻ സർക്കാരിന്റെ രണ്ടാമത്തെ മന്ത്രിസഭായോഗത്തിൽ ഇതുസംബന്ധിച്ച സുപ്രധാന തീരുമാനമുണ്ടാകാനാണ് സാധ്യത. അധികാരമേറ്റാൽ പദ്ധതി പൂർണ്ണമായും നിർത്തലാക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്ന മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ആദ്യത്തെ പരിഗണനകളിൽ ഒന്നായാണ് ഈ വിഷയം ഉയർത്തിക്കൊണ്ടുവരുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച രണ്ട് പ്രധാന ഉത്തരവുകൾ റദ്ദാക്കാനാണ് ആലോചന നടക്കുന്നത്.
2020-ൽ പുറത്തിറക്കിയ പദ്ധതി വിജ്ഞാപനവും ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച വിജ്ഞാപനവുമാണ് റദ്ദാക്കപ്പെടുക. ഈ രണ്ട് ഉത്തരവുകളും റദ്ദാക്കുന്നതോടെ സിൽവർലൈൻ പദ്ധതി പൂർണ്ണമായും വിസ്മൃതിയിലേക്ക് മറയുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ യുഡിഎഫ് പ്രതിപക്ഷത്തിരുന്നപ്പോൾ ഈ പദ്ധതിക്കെതിരെ കേരളത്തിലുടനീളം ശക്തമായ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. പദ്ധതിയുടെ ഭാഗമായി ഭൂമിയിൽ സ്ഥാപിച്ച മഞ്ഞക്കുറ്റികൾ നീക്കം ചെയ്യുക എന്നത് യുഡിഎഫിന്റെ പ്രധാന ആവശ്യമായിരുന്നു. ഈ സമരങ്ങളുടെ മുൻനിരയിൽ നിന്നിരുന്ന വ്യക്തി എന്ന നിലയിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഈ നീക്കം രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കുന്ന ഒന്നാണ്.






























