ദില്ലി: പാർട്ടിയിൽ മുരടിപ്പെന്ന് 25ാം സിപിഐ പാര്‍ട്ടി കോണ്‍ഗ്രസിന്‍റെ സംഘടന റിപ്പോർട്ടിൽ വിമർശനം. 32 പേജുള്ള കരട് സംഘടനാ റിപ്പോര്‍ട്ട് മാധ്യമങ്ങൾക്ക് ലഭിച്ചു. ചില നേതാക്കൾ ഒരേ പദവിയിൽ നിന്ന് മാറാതിരിക്കുകയാണെന്നും ഇത് പാർട്ടിയുടെ ഊർജ്ജം കെടുത്തുകയാണെന്നുമാണ് റിപ്പോര്‍ട്ടിലെ വിമര്‍ശനം. യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും റിപ്പോര്‍ട്ടിലുണ്ട്. മറ്റു പാര്‍ട്ടികളിലെ ‘അന്യ പ്രവണതകൾ’ സിപിഐയിലും കൂടിവരുകയാണെന്നും ചിലർ പാർട്ടി സ്ഥാനം ഉപയോഗിച്ച് പണം ഉണ്ടാക്കുകയാണെന്നും മത്സരിക്കാൻ സീറ്റു കിട്ടാത്തവർ പാർട്ടി വിടുകയാണെന്നും വിമര്‍ശനമുണ്ട്.
സ്ഥാനങ്ങളിൽ നിന്ന് മാറിയാൽ പാർട്ടിയെ അപമാനിക്കുന്നു. പുരുഷ മേധാവിത്വ പ്രവണത പാർട്ടിയിലുണ്ട്. സ്ത്രീകൾക്ക് അധികാരം നല്കാൻ പാടില്ലെന്ന ചിന്ത പാർട്ടിയിലുണ്ടെന്നും ഫണ്ട് പിരിവിൽ കേരളം മാതൃകയാണെന്നും ജനങ്ങളിലേക്കെത്തിയാണ് കേരളത്തിൽ ഫണ്ട് പിരിവെന്നും റിപ്പോര്‍ട്ടിലുണ്ട്. എപ്പോഴും വലിയ പാർട്ടികളെയും സഖ്യത്തെയും ആശ്രയിക്കരുതെന്നും സ്വന്തം ശക്തി കൂട്ടാനും സഖ്യമില്ലെങ്കിൽ ഒറ്റയ്ക്കു മത്സരിക്കാനും തയ്യാറാകണമെന്നും വിമര്‍ശനമുണ്ട്.






























