റാന്നി: വിള ഇൻഷുറൻസ് തുക വാങ്ങി നൽകിയില്ലെന്ന പരാതിയില്‍ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ 50,000 രൂപ നഷ്ടപരിഹാരം നൽകാന്‍ പത്തനംതിട്ട ജില്ലാ ഉപഭോക്ത കോടതി വിധിച്ചു. പ്രമാടം കൃഷി ഓഫീസര്‍, ഇളകൊള്ളൂര്‍ കൃഷി അസി.ഡയറക്ടര്‍, പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍, അസി.കൃഷി ഡയറക്ടര്‍ ആന്‍സി എം.സലിം എന്നിവരെ പ്രതികളാക്കി പത്തനംതിട്ട വി.കോട്ടയം ഇളപ്പുപാറയിൽ ഉദയൻകോട്ടു പുത്തൻപുരയിൽ ജി മനോജ് കുമാർ ഫയൽ ചെയ്‌ത ഹർജിയിലാണ് പത്തനംതിട്ട ഉപ ഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ വിധിയുണ്ടായത്.
പ്രമാടം പഞ്ചായത്തിലെ യുവകർഷകനായ മനോജ് സ്ഥലം വാടകയ്ക്ക് എടുത്ത് 580 മൂട് ഏത്തവാഴ കൃഷി വി.കോട്ടയം വില്ലേജിൽ നടത്തിയിരുന്നു. 2020 മെയ് മാസം ഈ ഏത്തവാഴകളെല്ലാം സ്റ്റേറ്റ് ക്രോപ് ഇന്‍ഷുറന്‍സില്‍ ഇൻഷ്വർ ചെയ്തിരുന്നു. 2020 ഒക്ടോബര്‍ 15 മുതല്‍ 4 ദിവസം തുടർച്ചയായി ഉണ്ടായ കാട്ടുപന്നിയുടെ ആക്രമണത്തിൽ ഈ ഏത്തവാഴകളെല്ലാം നശിച്ചു പോയി. ഇതോടെ മനോജ് സാമ്പത്തികമായി ബുദ്ധിമുട്ടിലായി. കൃഷിനാശം സംഭവിച്ച വിവരം അന്നുതന്നെ പ്രമാടം കൃഷി ഓഫീസറായിരുന്ന ആൻസി എം സലീമിന്റെ ഓഫീസിൽ അറിയിക്കുകയും അപേക്ഷ നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് കൃഷി ഓഫീസറും അസിസ്റ്റന്റ് കൃഷി ഓഫീസറും കൂടി സ്ഥലം സന്ദർശിക്കുകയും ഫോട്ടോകൾ എടുക്കുകയും റിപ്പോർട്ടുകൾ തയ്യാറാക്കുകയും ചെയ്തു. എന്നാൽ ഇതിനുശേഷം മാസങ്ങൾ കഴിഞ്ഞിട്ടും വിള ഇൻഷുറൻസിന്റെ നഷ്‌ടപരിഹാര തുക ലഭിക്കാതെ വന്നതോടെ പത്തനംതിട്ട പ്രിൻസിപ്പൽ കൃഷി ഓഫീസര്‍ക്ക് ഉള്‍പ്പെടെ എല്ലാ ഓഫീസിലും പരാതി കൊടുത്തു.
ഇതിന്റെ അടിസ്ഥാനത്തില്‍ ആൻസി എം സലീമിന്റെ ഓഫീസിൽ പോയി വീണ്ടും അന്വേഷിച്ചപ്പോൾ അപേക്ഷ നഷ്ടപ്പെട്ടുപോയെന്നും പ്രകൃതി ദുരന്തത്തിന്റെ പട്ടികയിൽപ്പെടുത്തി ഇൻഷുറൻസ് തുക വാങ്ങി നൽകാമെന്നും ഉറപ്പു നല്‍കി. 2021 ഫെബ്രുവരി 11 ന് വീണ്ടും അപേക്ഷ വാങ്ങിക്കുകയും ചെയ്തു. എന്നിട്ടും വിള ഇൻഷുറൻസ് തുക ലഭിക്കാതെ വന്നതോടെയാണ് മനോജ് കമ്മീഷനിൽ പരാതി ഫയൽ ചെയ്‌തത്. പരാതി ഫയലിൽ സ്വീകരിച്ച കമ്മീഷൻ എതിർകക്ഷിക്ക് കമ്മീഷനിൽ ഹാജരാകാൻ നോട്ടീസ് അയക്കുകയും അഭിഭാഷകർ മുഖേന എല്ലാ കക്ഷികളും ഹാജരാകുകയും ചെയ്തു. ഇരുകക്ഷികളും ഹാജരാക്കിയ തെളിവുകളുടെയും വിസ്താരത്തിന്റെയും അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചതെന്ന് കമ്മീഷന് ബോധ്യപ്പെടുകയുണ്ടായി.
സേവനത്തിലെ പോരായ്മമൂലം അന്ന് പ്രമാടം കൃഷി ഓഫീസറും ഇപ്പോൾ അസിസ്റ്റന്റ് ഡയറക്‌ടറുമായിട്ടുള്ള ആൻസി എം സലീം 30,000 രൂപയും പ്രിൻസിപ്പൽ കൃഷി ആഫീസർ അടക്കം മറ്റുള്ളവര്‍ 10,000 രൂപാ നഷ്ടപരിഹാരവും എല്ലാവരും ചേർന്ന് 10,000 രൂപാ കോടതി ചിലവും ഉൾപ്പടെ 50,000 രൂപ മനോജിന് നല്‍കാന്‍ കമ്മീഷന്‍ വിധി പ്രസ്‌താവിക്കുകയായിരുന്നു. പ്രമാടം കൃഷി ഓഫീസറിന്റെ ഈ ക്യത്യ വിലോപം ചൂണ്ടിക്കാണിച്ച് പരാതി നൽകിയിട്ടും ഹർജിക്കാരനെ സഹായിക്കാതെ കൃഷി ഓഫീസറായ ആൻസി എം സലീമിനെ സംരക്ഷിക്കുന്നതിനുള്ള നിലപാട് സ്വീകരിച്ചതുകൊണ്ടാണ് ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ അടക്കമുള്ളവർക്ക് നഷ്ടപരിഹാരവും കോടതി ചിലവും കൊടുക്കേണ്ടിവന്നതെന്ന് കമ്മീഷൻ പ്രസ്താവിച്ചു. കൂടാതെ പ്രതികൾ എല്ലാവരും കൂടി ചേർന്ന് ഹർജികക്ഷിയ്ക്ക് ഇൻഷൂറൻസ് തുക ലഭിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷൻ പ്രസിഡന്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്നാണ് വിധി പ്രസ്താവിച്ചത്. പരാതിക്കാരനുവേണ്ടി അഡ്വ.സുനിത കെ.കെ ഹാജരായി.































