പേരാവൂർ : സി.പി.എം നിയന്ത്രണത്തിലുള്ള പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ കോടികളുടെ ചിട്ടി തട്ടിപ്പ് നടന്നിട്ടും ബന്ധപ്പെട്ടവർക്കെതിരേ നടപടിയെടുക്കാതെ സി.പി.എം. 2015-2020 കാലത്ത് സൊസൈറ്റിയെ നിയന്ത്രിച്ച കെ.പ്രിയന്റെ നേതൃത്വത്തിലുള്ള ഭരണസമിതിയാണ് നറുക്ക് വന്നാൽ തുടർന്ന് പണം അടയ്ക്കേണ്ടാത്ത വിവാദ നറുക്കുചിട്ടിക്ക് അനുമതി നൽകിയത്. ഇക്കാര്യം 2017 ൽ ചിട്ടിയാരംഭിക്കുന്നതിന് മുൻപുള്ള ഭരണസമിതിയുടെ മിനുട്‌സിൽ രേഖപ്പെടുത്തിയത് സഹകരണവകുപ്പ് അധികൃതരുടെ പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
സി.പി.എം നിടുംപൊയിൽ ലോക്കൽ സെക്രട്ടറിയായിരുന്ന കെ.പ്രിയൻ പ്രസിഡന്റായ ഭരണസമിതിയിൽ കെ.വി കുര്യാക്കോസ്, കെ.കരുണൻ, സി.മുരളീധരൻ, എ.അജിത, കെ.നിഷ, ടി.കെ വിമല എന്നിവരായിരുന്നു അംഗങ്ങൾ. 2020 ൽ നിലവിലെ ഭരണസമിതി സ്ഥാനമൊഴിയുകയും പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ആരുമില്ലാതാകുകയും ചെയ്തതോടെ വായന്നൂർ ബ്രാഞ്ച് കമ്മിറ്റി അംഗമായിരുന്ന ജിജീഷിനെ പ്രസിഡന്റാക്കുകയുമായിരുന്നു. കെ.സുരേഷ്ബാബു, പി.രാഘവൻ, കെ.കരുണൻ, ബിന്ദു മഹേഷ്, മിനി സതീശൻ, കെ.നിഷ എന്നിവർ ഉൾപ്പെട്ട നിലവിലെ ഭരണസമിതിയാകട്ടെ ചിട്ടി തട്ടിപ്പിൽ പ്രതികരിക്കാനും തയ്യാറാകുന്നില്ല.
സംസ്ഥാന സഹകരണ ഹൗസിങ് ഫെഡറേഷന്റെ കോഴിക്കോട് റീജൻ ഓഫീസിനു കീഴിലുള്ള പേരാവൂർ സൊസൈറ്റിയിൽ സെക്രട്ടറിയടക്കം ആറ് ജീവനക്കാരാണുള്ളത്. സെക്രട്ടറി, സീനിയർ ക്ലാർക്ക്, ജൂനിയർ ക്ലാർക്ക്, അറ്റൻഡർ, നൈറ്റ് വാച്ച്മാൻ, പാർടൈം സ്വീപ്പർ എന്നിവർ നാലുമാസം മുൻപുവരെ ശമ്പളമടക്കമുള്ള ആനുകൂല്യങ്ങൾ സൊസൈറ്റിയിൽനിന്ന് കൈപ്പറ്റിയിട്ടുണ്ട്. എന്നിട്ടും നാലുവർഷം മുൻപാരംഭിച്ച ചിട്ടി പൊളിഞ്ഞപ്പോൾ സെക്രട്ടറി അടക്കമുള്ള ജീവനക്കാർ കൈമലർത്തുകയാണ്.
സൊസൈറ്റിയെ നിയന്ത്രിക്കുന്ന പേരാവൂർ ഏരിയാ കമ്മിറ്റിയംഗമടക്കമുള്ള സി.പി.എമ്മിന്റെ സബ് കമ്മിറ്റിക്കും ഉത്തരവാദിത്വത്തിൽനിന്ന് ഒഴിയാനാവില്ലെന്ന നിലപാടിലാണ് ഇടപാടുകാർ. ഓഡിറ്റ് നടത്തുന്ന സഹകരണ വകുപ്പ് അധികൃതരും വീഴ്ചവരുത്തി. നിലവിലെ ഭരണസമിതിയെ സസ്‌പെൻഡ് ചെയ്ത് അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തി സൊസൈറ്റിയിലെ മുഴുവൻ അനധികൃത ഇടപാടുകളും കണ്ടെത്തണമെന്ന് ഇടപാടുകാർ ആവശ്യപ്പെട്ടിട്ടുണ്ട്. ആരോപണവിധേയരായ സൊസൈറ്റി അധികൃതരുടെ സാമ്പത്തിക ഇടപാടുകളും അന്വേഷിക്കണം. പേരാവൂർ ഏരിയയിൽ പാർട്ടി ഭരിക്കുന്ന നാല് സഹകരണ സ്ഥാപനങ്ങളിൽ ക്രമക്കേടുകൾ നടന്നിട്ടും ഉത്തരവാദികളെ തള്ളിപ്പറയാൻ സി.പി.എം നേതൃത്വം ഇനിയും തയ്യാറായിട്ടില്ല.