തൃശൂർ: ശബരിമലക്ക് പിന്നാലെ ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തുന്നു. വർധിച്ച് വരുന്ന ഭക്തജന തിരക്ക് കണക്കിലെടുത്ത് ദർശനം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ദേവസ്വം മന്ത്രി കെ. മുരളീധരൻ്റെ നേതൃത്വത്തിൽ ചേർന്ന പ്രത്യേകയോഗത്തിലാണ് പരീക്ഷണ അടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. ക്ഷേത്രത്തിൽ ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നത് ചർച്ച ചെയ്യുന്നതിനാണ് ദേവസ്വം മന്ത്രി കെ. മുരളീധരൻ്റെ നേതൃത്വത്തിൽ യോഗം ചേർന്നത്. ക്ഷേത്ര വികസനത്തിൻ്റെ ആദ്യപടിയെന്ന നിലയിലാണ് വെർച്യൽ ക്യൂ സംവിധാനം ഏർപ്പെടുത്തുക. ശബരിമലയിലെ മാതൃക ഉൾക്കൊണ്ട് പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കുന്ന പദ്ധതി വിജയിച്ചാൽ കൂടുതൽ വിപുലീകരിക്കാനാണ് തീരുമാനം. ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും ദർശനം സുഗമമാക്കാനുമാണ് പുതിയ സംവിധാനം നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
ഭക്തജനങ്ങൾക്ക് ആവശ്യമായ നവീന സൗകര്യങ്ങൾ ഒരുക്കി ഗുരുവായൂർ, ശബരിമല, കൊട്ടിയൂർ ക്ഷേത്രങ്ങളെ മികച്ച തീർഥാടന കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മന്ത്രി പറഞ്ഞു. ക്ഷേത്ര വികസനത്തിനാവശ്യമായ മാസ്റ്റർ പ്ലാൻ വേഗത്തിൽ തയ്യാറാക്കും. ഒൻപത് മാസത്തിനുള്ളിൽ ക്ഷേത്രവികസനത്തിനാവശ്യമായ സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.




























