ലണ്ടൻ : ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ നിർണായക പോരാട്ടത്തിനൊരുങ്ങി മാഞ്ചെസ്റ്റർ യുണൈറ്റഡ്, ചെൽസി, ബാഴ്സലോണ ടീമുകൾ. ജയിച്ചാൽ നോക്കൗട്ട് റൗണ്ട് ഉറപ്പാക്കാമെന്ന പ്രതീക്ഷയിലാണ് വമ്പന്മാർ രാത്രി കളത്തിലിറങ്ങുന്നത്. ഗ്രൂപ്പ് എഫിൽ മാഞ്ചെസ്റ്റർ യുണൈറ്റഡിന് വിയ്യാറയലാണ് എതിരാളി. ഇരുടീമുകൾക്കും ഏഴ് പോയന്റുണ്ട്. ജയിക്കുന്ന ടീമിന് നോക്കൗട്ട് എറക്കുറെ ഉറപ്പാകും. താൽകാലിക പരിശീലകൻ മൈക്കൽ കാരിക്കിന്റെ കീഴിലാണ് യുണൈറ്റഡ് ഇറങ്ങുന്നത്. രാത്രി 11.15 നാണ് കളി. ആദ്യ പാദ മത്സരത്തിൽ യുണൈറ്റഡ് വിയ്യാറയലിനെ 2-1 എന്ന സ്കോറിന് കീഴടക്കിയിരുന്നു. ഗ്രൂപ്പിലെ മറ്റൊരു കളിയിൽ അറ്റ്ലാന്റ – യങ് ബോയ്സുമായി രാത്രി 1.30 ന് കളിക്കും.
ഗ്രൂപ്പ് എച്ചിൽ യുവന്റസിനെ നേരിടുന്ന ചെൽസിക്ക് ജയത്തോടെ പ്രീക്വാർട്ടറിലെത്താം. 12 പോയന്റുള്ള യുവന്റസ് നേരത്തേതന്നെ കടന്നു. ചെൽസിക്ക് ഒമ്പത് പോയന്റുണ്ട്. മറ്റൊരു കളിയിൽ സെനീത് സെയ്ന്റ് പീറ്റേഴ്സ്ബർഗ് മാൽമോയെ നേരിടും. ഇന്ത്യൻ സമയം രാത്രി 1.30 നാണ് കളികൾ. ഗ്രൂപ്പ് ഇയിൽ ബെൻഫിക്കയെ നേരിടുന്ന ബാഴ്സലോണയ്ക്ക് നിർണായക പോരാട്ടമാണ്. ആറ് പോയന്റുള്ള ടീമിന് മുന്നേറണമെങ്കിൽ ജയം അനിവാര്യം. രാത്രി 1.30 നാണ് കളി. പുതിയ പരിശീലകൻ സാവിയുടെ കീഴിൽ ബാഴ്സ കളിക്കുന്ന ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരമാണിത്.