തിരുവനന്തപുരം : നെയ്യാറ്റിൻകര പ്രിയംവദ കൊലക്കേസിൽ നിർണായക വിവരങ്ങള്‍ പുറത്ത്. പ്രിയംവദയെ അയൽവാസിയായ വിനോദ് കൊലപ്പെടുത്തി മൃതദേഹം മൂന്നു ദിവസമാണ് വീട്ടിൽ സൂക്ഷിച്ചത്. ദുർഗന്ധം വന്നതോടെയാണ് വിനോദിന്‍റെ മകള്‍ കട്ടിലിനടിയിൽ പരിശോധിച്ചത്. ദുർഗന്ധം പരക്കാതിരിക്കാൻ വിനോദ് ചന്ദനത്തിരി കത്തിച്ചുവെച്ചു. ശനിയാഴ്ച രാത്രിയിലാണ് മൃതദേഹം മറവു ചെയ്തത്.
ശനിയാഴ്ച പേടികാരണം ഉറങ്ങിയില്ലെന്ന് വിനോദിന്‍റെ ഭാര്യാ മാതാവ് മൊഴി നൽകി. വീട്ടിനുള്ളിൽ ആരെയോ കൊലപ്പെടുത്തി വെച്ചിരിക്കുന്നുവെന്ന് വ്യക്തമായിരുന്നുവെന്നും ഭാര്യാ മാതാവ് പോലീസിനോട് പറഞ്ഞു. മൃതദേഹത്തിൽ സ്വർണാഭരണങ്ങളില്ലെന്ന് പരിശോധനയിൽ വ്യക്തമായി. ആഭരണങ്ങള്‍ എന്തു ചെയ്തുവെന്ന് പ്രതി പറഞ്ഞിട്ടില്ല. മണിക്കൂറോളം ചോദ്യം ചെയ്തിട്ടും പോലീസിനെ വഴി തെറ്റിച്ചുകൊണ്ടുള്ള മൊഴിയാണ് വിനോദ് നൽകുന്നത്. കൊലക്ക് കാരണം സാമ്പത്തിക തർക്കം എന്നത് കെട്ടുകഥയെന്നാണ് പോലീസ് സംശയിക്കുന്നത്.





























