ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാൻ ഭരണകൂടത്തിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നതായി സൂചന. ശനിയാഴ്ച ഇറാനിയൻ ഉദ്യോഗസ്ഥർ നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ഭരണസിരാകേന്ദ്രത്തിലെ അനിശ്ചിതത്വമാണ് പുറത്തുകൊണ്ടുവരുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പരസ്യമായി ക്ഷമാപണം നടത്തിയെങ്കിലും, കടുത്ത നിലപാടുള്ള മറ്റ് നേതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് ഉടൻ തന്നെ അദ്ദേഹം പ്രസ്താവന തിരുത്തി.
രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. ഭരണകൂടത്തിൽ ഭിന്നതകളില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം, യുദ്ധത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. ഖമേനിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനായി ഇറാനിലെ ‘അസംബ്ലി ഓഫ് എക്സ്പെർട്സ്’ അടുത്ത 24 മണിക്കൂറിനുള്ളിൽ യോഗം ചേരും. പുതിയ നേതാവിനെ കണ്ടെത്തുന്നത് ഭരണകൂടം തകർന്നിട്ടില്ലെന്ന് ലോകത്തെയും ജനങ്ങളെയും ബോധ്യപ്പെടുത്താനാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.





























