റാന്നി : കൊമ്പനോലിയിലെ സ്വകാര്യ ക്രഷർ യൂണിറ്റിൽ നടക്കുന്ന നിയമലംഘനങ്ങളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് അഡ്വ.പ്രമോദ്നാരായൺ എംഎൽഎ പറഞ്ഞു. കഴിഞ്ഞ ദിവസം ക്രഷറിൽനിന്ന് പാറയുമായി വന്ന ലോറി ഇടിച്ച് തകർന്ന വീടുകൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ക്രഷർ യൂണിറ്റ് പ്രവർത്തനം സംബന്ധിച്ച് വലിയ പരാതിയാണ് നാട്ടുകാർ എംഎൽഎ യോട് പറഞ്ഞത്. പാറമടയിൽ വലിയ സ്ഫോടനങ്ങൾ നടത്തുന്നതും രാപകലന്യേ പാറ ഉൽപ്പന്നങ്ങളുമായി രാത്രിയെന്നോ പകലെന്നോ സ്കൂൾ സമയമെന്നോ ഒന്നും നോക്കാതെ ടിപ്പർലോറികൾ ചീറിപ്പായുന്നതും അപകടങ്ങൾ ഉണ്ടാക്കുന്നതും എല്ലാം അവർ എംഎൽഎയുടെ ശ്രദ്ധയിൽപ്പെടുത്തി.
വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം നടന്നത്. കൊമ്പനോലിയിലെ ക്രഷർ യൂണിറ്റിൽനിന്നും ലോഡുമായി ഇടത്തറമുക്കിലേക്ക് വരികയായിരുന്നു ലോറി. ഇടത്തറമുക്കിന് സമീപത്തെ കുത്തിറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ടിപ്പര്‍ ലോറി വഴിയരികില്‍ പാര്‍ക്കു ചെയ്തിരുന്ന വാലുങ്കൽ സന്തോഷിന്റെ ഓട്ടോറിക്ഷ ഇടിച്ചു തകര്‍ത്ത ശേഷം ഇടത്രമുക്ക് പാലത്തിങ്കല്‍ ജേക്കബ് തോമസ്, ഗീവര്‍ഗീസ് എന്നിവരുടെ വീടുകളിലേക്ക് ലോറി പാഞ്ഞു കയറുകയായിരുന്നു. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ യാതൊരു കാരണവശാലും അനുവദിച്ചു കൊടുക്കില്ലെന്ന് എംഎൽഎ പറഞ്ഞു. സംഭവത്തെ കുറിച്ച് അന്വേഷിച്ച് കർശന നടപടി സ്വീകരിക്കാൻ എംഎൽഎ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി.