റാന്നി : തുടർച്ചയായി പുലിയുടെ സാന്നിധ്യം കണ്ട പമ്പാവാലി അറയാഞ്ഞിലിമൺ ചൊവ്വാലി ഭാഗത്ത് പുലിയെ പിടിക്കാൻ കൂട് സ്ഥാപിക്കാൻ അഡ്വ.പ്രമോദ് നാരായൺ എംഎൽഎ ഡി.എഫ്.ഒയോട് ആവശ്യപ്പെട്ടു. കാട്ടുമൃഗങ്ങൾ നാട്ടിലേക്ക് ഇറങ്ങാതിരിക്കാൻ ഇവിടെ സോളാർ വേലി അടിയന്തിരമായി സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. പുലിയെ കണ്ട പ്രദേശം സന്ദർശിച്ച ശേഷമാണ് എംഎൽഎ ഇക്കാര്യം വനം വകുപ്പിനോട് ആവശ്യപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് കടപ്പുറത്ത് സൈജുവിന്റെ തൊഴുത്തിൽ നിന്ന് ആടിനെ പുലി പിടിച്ചത്.
ശനിയാഴ്ച രാവിലെ അനിൽകുമാർ റബ്ബർ മരം ടാപ്പ് ചെയ്തു കൊണ്ടിരിക്കുമ്പോഴും പുലി മ്ലാവിനെ ഓടിച്ചു കൊണ്ടു പോകുന്നത് കണ്ടു. ശനിയാഴ്ച രാത്രി വൈശാഖിന്റെ മുറ്റത്ത് പൂട്ടിയിട്ടിരുന്ന നായയേയും പുലി കടിച്ചെടുത്തു കൊണ്ടുപോയി. പ്രദേശത്ത് തന്നെ നിരവധി നായകളെ ഇപ്പോൾ കാണാനില്ല. രാത്രി സമയത്ത് ആർക്കും വീടിന് പുറത്ത് പോലും ഇറങ്ങാൻ പറ്റാത്ത അവസ്ഥയാണ്. പുലികളുടെ ശല്യം നിരന്തരമായ ഉണ്ടായതോടെയാണ് നാട്ടുകാർ എംഎൽഎ വിവരമറിയിച്ചത്. രാത്രികാലങ്ങളിൽ ഇവിടെ വെളിച്ചം നൽകുന്നതിന് എംഎൽഎ ഫണ്ടിൽ നിന്നും വൈദ്യുതിയും എത്തിച്ചു നൽകാമെന്ന് എംഎൽഎ നാട്ടുകാർക്ക് ഉറപ്പുനൽകി. വാർഡ് അംഗം സി.എസ് സുകുമാരനും എംഎൽഎ യോടൊപ്പം സ്ഥലം സന്ദർശിച്ചു.