ബെംഗളൂരു : ഒമിക്രോൺ ജാഗ്രതയുടെ ഭാഗമായി കർണാടകയിൽ പത്ത് ദിവസത്തേക്ക് രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി പത്ത് മണിമുതൽ പുലർച്ചെ അഞ്ച് മണിവരെയാണ് കർഫ്യൂ. ഡിസംബർ 28 മുതൽ ജനുവരി എട്ട് വരെയാണ് നിയന്ത്രണം. ഒമിക്രോൺ വ്യാപനവും പുതിയ കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടതും കണക്കിലെടുത്താണ് കേന്ദ്ര സർക്കാരിന്റെ നിർദേശംമാനിച്ച് കർണാടക നിയന്ത്രണം കടുപ്പിച്ചിരിക്കുന്നത്. പുതുവർഷ ആഘോഷ പരിപാടികൾ ബെംഗളൂരു ഉൾപ്പടെയുള്ള നഗരങ്ങളിൽ സംഘടിപ്പിക്കാനിരിക്കെയാണ് പുതിയ നിയന്ത്രണം.
ബെംഗളൂരുവിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഈ തീരുമാനമുണ്ടായിരിക്കുന്നത്. നിയന്ത്രണത്തിൽ ഒരു വിട്ടുവീഴ്ചയുമുണ്ടാവില്ലെന്ന് കർണാടക ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ വ്യക്തമാക്കി. പബ്ബുകൾ, ബാറുകൾ, റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിലൊക്കെ 50 ശതമാനം പേർക്ക് മാത്രമായിരിക്കും പ്രവേശനം. പത്തുമണിക്ക് പ്രവർത്തനം അവസാനിപ്പിക്കുകയും വേണം. സ്വകാര്യ പരിപാടികൾക്കും നിയമന്ത്രണമുണ്ട്. നിലവിൽ 38 ഒമിക്രോൺ കേസുകളാണ് കർണാടകത്തിലുള്ളത്. വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കോവിഡ് ക്ലസ്റ്ററുകൾ രൂപപ്പെടുന്നുമുണ്ട്.