ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്നതിനാൽ എല്ലാവരും കൂടുതൽ ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് കാലത്തെ പ്രതിരോധ പ്രവർത്തനങ്ങൾ തുടരണം. പുതുവത്സരത്തിലേക്ക് പ്രവേശിക്കുമ്പോൾ കൊറോണയ്ക്കെതിരായ പോരാട്ടം കൂടുതൽ ശക്തമായി തുടരുമെന്ന് നാം പ്രതിജ്ഞ ചെയ്യണമെന്നും പ്രധാനമന്ത്രി മൻ കി ബാത്തിൽ പറഞ്ഞു. ഈ വർഷത്തെ അവസാനത്തെ മൻ കി ബാത്ത് ആണിത്. ഇനി ഞാൻ നിങ്ങളോട് സംസാരിക്കുക അടുത്ത വർഷമായിരിക്കും. പുതുവർഷത്തിൽ നമുക്ക് സ്വയം നവീകരിക്കുകയും രാഷ്ട്രത്തിന്റെ പുരോഗതിക്കും നമ്മുടെ ജനങ്ങളുടെ ശാക്തീകരണത്തിനുമായി പ്രവർത്തിക്കുകയും ചെയ്യാം, പ്രധാനമന്ത്രി പറഞ്ഞു.
ഇന്ത്യൻ സംസ്കാരത്തെ കുറിച്ച് അറിയാനുള്ള കൗതുകം ആളുകൾക്ക് കൂടിവരികയാണ്. ലോകത്തിലെ പല രാജ്യങ്ങളിൽ നിന്നുള്ള ജനങ്ങൾ നമ്മുടെ സംസ്കാരത്തെ അറിയാനും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനും ശ്രമിക്കുന്നു. വരും വർഷം വായനയ്ക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും പ്രധാനമന്ത്രി നിർദേശിച്ചു. ഈ വർഷം വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെയ്ക്കാൻ എല്ലാവരും തയ്യാറാവണം. ഇത് 2022 ൽ വായിക്കാനുള്ള പുസ്തകങ്ങൾ കണ്ടുപിടിക്കാൻ മറ്റുള്ളവർക്ക് സഹായമാവും.
സൈനിക ഹെലിക്കോപ്റ്റർ അപകടത്തിൽ മരിച്ച സംയുക്ത സേനാമേധാവി ബിപിൻ റാവത്തിനെയും മറ്റ് സൈനികരെയും പ്രധാനമന്ത്രി അനുസ്മരിച്ചു. ഓഗസ്റ്റിൽ ശൗര്യ ചക്ര സ്വീകരിച്ച ശേഷം ക്യാപ്റ്റൻ വരുൺ സിങ് തന്റെ സ്കൂൾ പ്രിൻസിപ്പലിന് അയച്ച കത്ത് പ്രധാനമന്ത്രി വായിച്ചു. ഒരു കുട്ടിയെ എങ്കിലും സ്വാധീനിക്കാൻ കഴിഞ്ഞാൽ അത് തനിക്ക് വലിയ കാര്യമാണെന്ന് വരുൺ സിങ് ആ കത്തിൽ എഴുതിയിരുന്നു. എന്നാൽ അദ്ദേഹമിപ്പോൾ രാജ്യത്തെ മുഴുവൻ പ്രചോദിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.