കണ്ണൂര്‍ : സംഘര്‍ഷ സാധ്യത പരിഗണിച്ച് തലശ്ശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ തലശ്ശേരിയില്‍ വെള്ളിയാഴ്ച വലിയ പ്രതിഷേധ സംഗമം നടത്താൻ തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് കണ്ണൂര്‍ ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
അന്യായമായ സംഘം ചേരല്‍, ആയുധനങ്ങളുമായി യാത്ര ചെയ്യല്‍, പ്രകോപനപരമായ മുദ്രാവാക്യം മുഴക്കല്‍, ഏതെങ്കിലും തരത്തിലുള്ള പ്രകടനം, കൂട്ടംചേരല്‍ എന്നിവയെല്ലാം തലശ്ശേരി പോലീസ് സ്റ്റേഷന് പരിധിയില്‍ ഡിസംബര്‍ ആറ് വരെ നിരോധിച്ചു കൊണ്ടാണ് ജില്ലാ കളക്ടറുടെ ഉത്തരവ്.
ഡിസംബര്‍ ഒന്നിന് കെടി ജയകൃഷ്ണന് ദിനാചരണവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ നടത്തിയ പ്രകടനത്തില്‍ വ്യാപകമായ രീതിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതേ തുടര്‍ന്നു ഒരുഭാഗത്ത് എസ്ഡിപിഐ, മുസ്ലീംലീഗ് ഉള്‍പ്പെടെയുള്ള സംഘടനകളും മറുഭാഗത്ത് ബിജെപി, ആര്‍ എസ് എസ് സംഘടനകകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തില്‍ തലശ്ശേരി മേഖലയില്‍ സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ.