ന്യൂഡൽഹി : രാജ്യത്ത് കോവിഡിന്‍റെ തരംഗത്തിൽ ഓക്സിജൻ ക്ഷാമം മൂലം രോഗികൾ മരിച്ചത് പഞ്ചാബിൽ മാത്രമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ലോക്സഭയിൽ പറഞ്ഞു. കോവിഡിന്‍റെ രണ്ടാം തരംഗത്തിലെ ഓക്സിജൻ ക്ഷാമവും മരണവും സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഓക്സിജൻ ക്ഷാമം മൂലം മരിച്ചവരുടെ കണക്കുകൾ ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾക്ക് കത്തെഴുതിയിരുന്നു. 19 സംസ്ഥാനങ്ങൾ ഇതിൽ പ്രതികരണം അറിയിച്ചു.
അതിൽ പഞ്ചാബ് മാത്രമാണ് ഓക്സിജൻ ക്ഷാമം മൂലം ആളുകൾ മരിച്ചുവെന്ന് മറുപടി നൽകിയതെന്നും നാലു പേരാണ് മരിച്ചതെന്നും മാണ്ഡവ്യ പറഞ്ഞു. കൂടാതെ ഇതിൽ അന്വേഷണം പ്രഖ്യാപിച്ചെന്നും മന്ത്രി പറഞ്ഞു. ഓക്സിജന്‍റെ പേരിൽ രാജ്യത്ത് രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു. നിലവിൽ ഓക്സിജൻ പ്ലാന്‍റ് മുഴുവൻ സംഭരണ ശേഷിയിലും പ്രവർത്തിക്കുന്നുണ്ട്. ഈ സമയത്ത് രാജ്യത്ത് ഓക്സിജൻ പ്രതിസന്ധിയില്ലെന്നും മന്ത്രി ലോക്സഭയിൽ അറിയിച്ചു.