കണ്ണൂര്‍ : പയ്യന്നൂര്‍ രക്തസാക്ഷി ഫണ്ട് തിരിമറി നടത്തിയതില്‍ പാര്‍ട്ടിയില്‍ ഉയര്‍ന്നു വന്ന പ്രശ്‌നങ്ങള്‍ അനന്തമായി നീളുന്നു. പാര്‍ട്ടിയുടെ പ്രധാന നേതാക്കളായ പി.ജയരാജനും ഇ.പി ജയരാജനും എം.വി ജയരാജനും ഇടപെട്ട് കാര്യങ്ങള്‍ രമ്യതയിലാക്കാന്‍ ശ്രമിച്ചിട്ടും വിവാദം ഒതുക്കാന്‍ കഴിയുന്നില്ല. പുതിയതായി പ്രശ്‌ന പരിഹാരത്തിന് നിയോഗിച്ചിരിക്കുന്നത് എ വിജയരാഘവനെയാണ്. ഇതും കരയ്ക്കടുക്കുന്ന ലക്ഷണമില്ല.
പയ്യന്നൂരിലെ പാര്‍ട്ടിയുടെ ജനസമ്മതനായ നേതാവ് വി. കുഞ്ഞികൃഷ്ണനാണ് എതിര്‍ഭാഗത്ത്. സഹകരണ ബാങ്ക് തട്ടിപ്പിലും സ്വര്‍ണക്കടത്തിലുമെല്ലാം ചീഞ്ഞു നില്‍ക്കുന്ന പിണറായി മന്ത്രിസഭയെ കാര്യമായി ബാധിക്കുന്നതാണ് ഫണ്ട് തിരിമറി വിഷയം. പാര്‍ട്ടിക്കുണ്ടാകുന്ന കളങ്കം മറച്ചുവെയ്ക്കാന്‍ പരാതിയില്‍ നിന്ന് പിന്‍മാറാന്‍ നേതൃത്വം ആവശ്യപ്പെട്ടിട്ടും യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റായ കുഞ്ഞികൃഷ്ണന്‍ ഒരുക്കമല്ല എന്ന് പറഞ്ഞു കഴിഞ്ഞു. ഇതുപോലെ തന്നെ വടകരയില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ പ്രശ്‌നങ്ങള്‍ക്ക് പ്രതികരിച്ച ടി.പി ചന്ദ്രശേഖരനെ 51 വെട്ടുകൊണ്ട് പാര്‍ട്ടിയല്‍ നിന്നും, ഭൂമിയില്‍ നിന്നും തുടച്ചു നീക്കി കമ്മ്യൂണിസത്തിന്റെ ചുവപ്പിന് കടുപ്പം കൂട്ടി. വി.കുഞ്ഞികൃഷ്‌ണനും പാര്‍ട്ടിയുടെ ദുര്‍നടപ്പിന് എതിരാകുമ്പോള്‍ തുടച്ചു മാറ്റാന്‍ പാര്‍ട്ടിയും പാര്‍ട്ടി വളര്‍ത്തുന്ന ഗുണ്ടാ സംഘങ്ങളും കോപ്പുകൂട്ടുന്നുണ്ടോ എന്ന് സംശയം ഉയരുന്നു.
പാര്‍ട്ടിക്കു വേണ്ടി രക്തസാക്ഷിയായ ധന്‍രാജിന്റെ പേരില്‍ പിരിച്ചു കൂട്ടിയ ഫണ്ട് നേതാക്കന്മാര്‍ കയ്യിട്ടു വാരിയതാണ് പുതുതായി പാര്‍ട്ടിയില്‍ പ്രശ്‌നം ഉടലെടുക്കാന്‍ കാരണം. 2011 ജൂലൈ 16ന് പയ്യന്നൂരിലെ സജീവ സിപിഎം പ്രവര്‍ത്തകനായ സി.വി.ധന്‍രാജ് കൊല്ലപ്പെടുന്നു. തുടര്‍ന്ന് ധന്‍രാജിന്റെ കടങ്ങള്‍ വീട്ടാനും വീട് വെച്ച് നല്‍കാനും പാര്‍ട്ടി രക്തസാക്ഷി ഫണ്ട് ശേഖരണം നടത്തി. എണ്‍പത്തിയഞ്ച് ലക്ഷത്തിലധികം പിരിച്ചെടുക്കുകയും ചെയ്തിരുന്നു. ഇതില്‍ 25 ലക്ഷം രൂപയ്ക്ക് ധന്‍രാജിന്റെ കുടുംബത്തിന് വീട് വെച്ചുനല്‍കി. ഭാര്യയുടെയും രണ്ട് മക്കളുടെയും പേരില്‍ 5 ലക്ഷം വീതവും അമ്മയുടെ പേരില്‍ 3 ലക്ഷവും സഹകരണബാങ്കില്‍ സ്ഥിര നിക്ഷേപം ഇട്ടു.
പാര്‍ട്ടിയുടെ പക്കലുണ്ടായിരുന്ന ബാക്കി വന്ന 42 ലക്ഷം പയ്യന്നൂരിലെ രണ്ട് സിപിഎം നേതാക്കളുടെ ജോയിന്റ് അക്കൗണ്ടില്‍ സ്ഥിര നിക്ഷേപമാക്കി ഇടുകയും ചെയ്തു. എന്നാല്‍ മരിച്ച ധന്‍രാജിന് 15 ലക്ഷം രൂപയുടെ കടം ഉണ്ടായിരുന്നു. ഇത് വീട്ടാതെയാണ് നിക്ഷേപം നടത്തിയത്. ധന്‍രാജിന്റെ ഭാര്യയ്ക്ക് സഹകരണ സ്ഥാപനത്തില്‍ ജോലിയുണ്ടെന്നും ആ വരുമാനത്തില്‍ നിന്നും കടം വീടട്ടെയെന്ന് പറഞ്ഞാണ് ബാക്കി പണം നേതാക്കന്മാരുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. തുടര്‍ന്ന് സ്ഥിര നിക്ഷേപത്തില്‍ നിന്നും ലഭിച്ച 5 ലക്ഷത്തിന്റെ പലിശ രണ്ട് സ്വകാര്യ നേതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റി. പിന്നാലെ 42 ലക്ഷവും പിന്‍വലിച്ചു. ഇതുമായി ബന്ധപ്പെട്ട തെളിവുകള്‍ ഉയര്‍ത്തിയതോടെയാണ് വി. കുഞ്ഞികൃഷ്ണനും സിപിഎം നേതൃത്വവും തമ്മില്‍ ഇടഞ്ഞത്.
ഈ് വിവാദങ്ങളെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളിലെ എതിര്‍പ്പുകളെ ഒതുക്കാന്‍ നീക്കവുമായി ഇന്നും കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. വി. കുഞ്ഞികൃഷ്ണന്റെ വീട്ടിലെത്തി ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഫണ്ട് തിരിമറി കണക്കുകള്‍ പുറത്ത് വിടരുതെന്ന് ജയരാജന്‍ ആവശ്യപ്പെട്ടെങ്കിലും കുഞ്ഞികൃഷ്ണന്‍ അത് എതിര്‍ക്കുകയായിരുന്നു. പാര്‍ട്ടിക്കുള്ളിലെ പ്രശ്നങ്ങളെല്ലാം പരിഹരിക്കാം. സിപിഎം ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവിടരുത്. അത് പൊതുജനങ്ങള്‍ക്ക് പാര്‍ട്ടിയോടുള്ള വിശ്വാസം തകര്‍ക്കും. കുഞ്ഞികൃഷ്ണന്‍ ഉന്നയിച്ച വിഷയങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ പരിഹരിക്കാം. വെള്ളൂര്‍ ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനത്തില്‍ എത്തണമെന്നും ജയരാജന്‍ അഭ്യര്‍ത്ഥിച്ചു.
എന്നാല്‍ തിരിമറിക്ക് പിന്നിലുള്ള ടി.ഐ. മധുസൂധനനെതിരെ കടുത്ത നടപടി വേണമെന്നും അതില്‍ നിന്നും പിന്നോട്ടില്ലെന്നും കുഞ്ഞികൃഷ്ണന്‍ ആവര്‍ത്തിക്കുകയായിരുന്നു. വെള്ളൂരില്‍ വ്യാഴാഴ്ച സിപിഎം ബ്രാഞ്ച് ഓഫീസ് ഉദ്ഘാടനമാണ്. പ്രവര്‍ത്തകര്‍ ചടങ്ങില്‍ പങ്കെടുക്കാതിരിക്കുമോയെന്ന ഭയം പാര്‍ട്ടിയെ വേട്ടയാടുന്നുണ്ട് ഇതിനെ തുടര്‍ന്നാണ് ജയരാജന്റെ ഈ അനുനയ നീക്കം. എന്നാല്‍ ഇരുവരും ഉദ്ഘാടനത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. വൈകിട്ട് അഞ്ചിന് പിബി അംഗം എ വിജയരാഘവനാണ് ഉദ്ഘാടനം ചെയ്യുന്നത്.