തിരുവനന്തപുരം: ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതിക്കെതിരായ പ്രചാരണം അവാസ്തവമെന്ന് ശിശുക്ഷേമസമിതി. ദത്തു നല്‍കാന്‍ ശിശുക്ഷേമ സമിതിക്ക് ലൈസന്‍സ് ഉണ്ടെന്ന് സെക്രട്ടറി ഷിജു ഖാന്‍. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുമായി സമിതിയെ തകര്‍ക്കാന്‍ ശ്രമമെന്നും ഷിജു ഖാന്‍ ആരോപിച്ചു. അമ്മയറിയാതെ ദത്ത് നല്‍കിയ കേസില്‍ കുഞ്ഞ്, അനുപമ, പങ്കാളി അജിത്ത് എന്നിവരുടെ ഡി.എന്‍.എ സാംപിള്‍ ശേഖരിച്ചു.
ഡിഎന്‍എ പരിശോധനയില്‍ തിരിമറിക്ക് സാധ്യതയുണ്ടെന്നു സാംപിള്‍ നല്‍കിയശേഷവും അനുപമ ആരോപിച്ചു. എന്നാല്‍ കുഞ്ഞിന്റെ അവകാശത്തിന് പ്രഥമ പരിഗണനയെന്നും സുതാര്യത ഉറപ്പാക്കാന്‍ ഡിഎന്‍എ സാംപിള്‍ എടുക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നുമായിരുന്നു മന്ത്രി വീണാ ജോര്‍ജിന്റെ മറുപടി. ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസന്‍സില്ലെന്ന വാദവും മന്ത്രി വീണാ ജോര്‍ജ് തള്ളി.
ആന്ധ്രയില്‍ നിന്നു ഇന്നലെ തലസ്ഥാനത്തെത്തിച്ച കുഞ്ഞിന്റെ ഡി.എന്‍.എ പരിശോധനാ സാംപിളാണ് ആദ്യമെടുത്തത്. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ഉദ്യോഗസ്ഥര്‍ കുഞ്ഞു കഴിയുന്ന കുന്നുകുഴിയിലെ നിര്‍മല ശിശുഭവനില്‍ രാവിലെ പത്തരയോടെയെത്തി അരമണിക്കൂറിനുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഉദ്യോഗസ്ഥരും ശിശുഭവനിലെത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ടരയ്ക്ക് സാംപിളെടുക്കാനായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെത്താന്‍ അനുപമയോടും അജിത്തിനോടും ആവശ്യപ്പെടുകയായിരുന്നു. സാംപിള്‍ നല്‍കിയശേഷവും പരിശോധനയില്‍ അട്ടിമറി സാധ്യതയുണ്ടെന്ന ആരോപണം അനുപമ ആവര്‍ത്തിച്ചു
ആന്ധ്രയില്‍ ഡിഎന്‍എപരിശോധന നടത്താത്തത് സുതാര്യത ഉറപ്പാക്കാനാണെന്നും അനുപമയാണ് അമ്മയെങ്കിൽ കുഞ്ഞിനെ വേഗം അവര്‍ക്ക് ലഭിക്കട്ടെയെന്നുമായിരുന്നു വീണാ ജോര്‍ജിന്റെ പ്രതികരണം. കുഞ്ഞിനെ കാണിക്കണമെന്ന അനുപമയുടെ ആവശ്യത്തിനു നിയമപരമായ മാര്‍ഗത്തിലൂടെ മാത്രമേ കുഞ്ഞിനെ കാണിക്കാനാകൂവെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. ലൈസന്‍സില്ലാതെയാണ് ശിശുക്ഷേ സമിതി കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന വാദം ആരോഗ്യമന്ത്രി തള്ളി. 2022 ഡിസംബര്‍ വരെ ശിശുക്ഷേമ സമിതിക്ക് ദത്ത് ലൈസന്‍സുണ്ടെന്നും മന്ത്രി വ്യക്തമാക്കി.