ഇടതുപക്ഷ അനുഭാവികള്‍ നടത്തുന്ന സൈബര്‍ ആക്രമണം ; മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി കത്തെഴുതി അരിത ബാബു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇടതുപക്ഷ അനുഭാവികള്‍ നടത്തുന്ന സൈബര്‍ ആക്രമണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പരസ്യമായി കത്തെഴുതി കായംകുളം നിയമസഭാ മണ്ഡസത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന അരിത ബാബു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും അങ്ങയുടെ അനുയായികളും പാര്‍ട്ടിക്കാരും അനുഭാവികളും തനിക്കെതിരെ നിര്‍ത്താതെ അധിക്ഷേപങ്ങള്‍ തുടരുകയാണെന്ന് അരിത ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. പശുക്കളെ വളര്‍ത്തിയും പാല്‍ കറന്നുവിറ്റുമാണ് താന്‍ ഉപജീവനം നടത്തുന്നത്. നിങ്ങള്‍ പറയുന്ന പുരോഗമനപക്ഷ, സ്ത്രീപക്ഷ രാഷ്‌ട്രീയം ആത്മാര്‍ത്ഥയുള്ളതാണെങ്കില്‍ ഈ വെട്ടുകിളികളെ നിലക്ക് നിര്‍ത്തണമെന്നും എകെജി സെന്ററിന്റെ അടുക്കളപ്പുറത്തല്ല ഇവരുടെ നിത്യഭക്ഷണമെങ്കില്‍ അവരെ തള്ളിപ്പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും അരിത കത്തില്‍ ആവശ്യപ്പെടുന്നു.

‘ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്നു’ എന്ന പ്രസ്താവന, രാഷ്‌ട്രീയമായി അങ്ങയുടെ മറുചേരിയില്‍ നിന്നുകൊണ്ടുതന്നെ, ആഹ്ലാദത്തോടെ കേട്ട ഒരാളാണ് താന്‍. എന്നാല്‍ അങ്ങയുടെ അനുയായികളെന്ന് ഉച്ചത്തില്‍ വിളംബരം ചെയ്യുന്ന ചിലര്‍ ഫെയ്‌സ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും തന്നെക്കുറിച്ച്‌ നടത്തുന്ന അധിക്ഷേപങ്ങള്‍ വേദനിപ്പിക്കുന്നുവെന്നും അരിത കുറിച്ചു.

“പാല്‍ക്കാരീ’ ‘കറവക്കാരീ ‘ എന്നുമൊക്കെയുള്ള വിളികള്‍ അതിന്റെ നേരിട്ടുള്ള അര്‍ത്ഥത്തില്‍ ആണെങ്കില്‍ സന്തോഷത്തോടെ കേള്‍ക്കാവുന്ന രാഷ്‌ട്രീയ ബോധ്യം എനിക്കുണ്ട്. എന്നാല്‍, ‘കറവ വറ്റിയോ ചാച്ചീ’, ‘നിനക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു മുത്തേ, നമുക്ക് അല്പം പാല്‍ കറന്നാലോ ഈ രാത്രിയില്‍?’ എന്നൊക്കെ ചോദിക്കുന്നവര്‍ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവര്‍ ചിത്രമായി കൊടുക്കുന്നത്. പ്രണയമാണ് ചുവപ്പിനോട്, ആവേശമാണ് ചെങ്കൊടിയോട് എന്നൊക്കെ പ്രൊഫൈലില്‍ എഴുതി വെക്കുന്നവര്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്’ അരിത പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം
അഭിവന്ദ്യനായ കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്,
ഞാന്‍ അരിത ബാബു, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കായംകുളം മണ്ഡലത്തില്‍ നിന്നുള്ള യുഡിഎഫ് സ്ഥാനാര്‍ത്ഥി ആയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇത്രയും മാസങ്ങള്‍ കഴിഞ്ഞിട്ടും അങ്ങയുടെ അനുയായികളും പാര്‍ട്ടിക്കാരും അനുഭാവികളുമായ ചിലര്‍ എനിക്കെതിരെ നിര്‍ത്താതെ തുടരുന്ന അധിക്ഷേപങ്ങളെ കുറിച്ചും അപഹാസങ്ങളെ കുറിച്ചും പറയാനാണ് ഈ കുറിപ്പ്. എന്റേതുപോലുള്ള ജീവിത, സാമൂഹിക സാഹചര്യങ്ങളില്‍ നിന്നുള്ള ഒരു സ്ത്രീക്ക് ഒരു മുഖ്യധാരാ മുന്നണിയുടെ സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കുന്നത് തന്നെ വലിയ കാര്യമായി ഞാന്‍ കാണുന്നു. പശുക്കളെ വളര്‍ത്തിയും പാല്‍ കറന്നുവിറ്റുമാണ് ഞാന്‍ ഉപജീവനം നടത്തുന്നത്.

ചെത്തുകാരന്റെ മകനായതില്‍ അഭിമാനിക്കുന്നു എന്ന അങ്ങയുടെ പ്രസ്താവന, രാഷ്‌ട്രീയമായി അങ്ങയുടെ മറുചേരിയില്‍ നിന്നുകൊണ്ടുതന്നെ, ആഹ്ലാദത്തോടെ കേട്ട ഒരാളാണ് ഞാന്‍. എന്നാല്‍ അങ്ങയുടെ അനുയായികളെന്ന് ഉച്ചത്തില്‍ വിളംബരം ചെയ്യുന്ന ചിലര്‍ ഫെയ്സ്ബുക്കിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും എന്നെക്കുറിച്ച്‌ നടത്തുന്ന അധിക്ഷേപങ്ങള്‍ ഒരു സ്ത്രീ എന്ന നിലയിലും, പൊതുരംഗത്തു നില്‍ക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്‌ട്രീയ പ്രവര്‍ത്തക എന്ന നിലയിലും, സാമൂഹിക ശ്രേണിയിലെ പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരാളെന്ന നിലയിലും എന്നെ വേദനിപ്പിക്കുന്നു.

എന്റേതുപോലുള്ള ജീവിതസാഹചര്യങ്ങളില്‍ നിന്ന് വരുന്ന സ്ഥാനാര്‍ഥികള്‍ക്ക് തെരഞ്ഞെടുപ്പ് കാലത്ത് മാധ്യമങ്ങളില്‍ സവിശേഷമായ ശ്രദ്ധ കിട്ടാറുണ്ട്. ക്ഷീരകര്‍ഷകന്‍ ആയ സി.കെ ശശീന്ദ്രന്‍ കല്‍പ്പറ്റയില്‍ മത്സരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ലളിത ജീവിതവും കാര്‍ഷിക ചുറ്റുപാടുകളുമൊക്കെ മാധ്യമങ്ങള്‍ ആഘോഷിച്ചത് അങ്ങേയ്‌ക്ക് ഓര്‍മ്മ കാണുമല്ലോ. കര്‍ഷക ത്തൊഴിലാളിയായ കെ.രാധാകൃഷ്ണന്‍ ചേലക്കരയില്‍ ആദ്യം മത്സരിച്ചപ്പോള്‍ മാത്രമല്ല ഒടുവില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ പോലും തലയില്‍ തോര്‍ത്ത് കെട്ടി കൃഷിയിടത്തില്‍ ഇറങ്ങുന്നതിന്റെ വിഷ്വല്‍ സ്റ്റോറികള്‍ പുറത്തുവന്നു. എസ് എഫ് ഐയുടെ അഖിലേന്ത്യാ നേതാവും പിഎച്ച്‌ഡി ഹോള്‍ഡറുമായ പി.കെ ബിജു ആലത്തൂരില്‍ മത്സരിച്ചപ്പോള്‍ വന്ന ഒരു വാര്‍ത്ത ഞാനോര്‍ക്കുന്നു.

ബിജു സ്ഥാനാര്‍ഥിയായി നാമനിര്‍ദ്ദേശം നല്‍കുന്ന ദിവസം, കോട്ടയത്തെ പണി പൂര്‍ത്തിയാകാത്ത വീട്ടില്‍ നിന്ന് വയലില്‍ കറ്റ കെട്ടാന്‍ പോയി മടങ്ങി വരുന്ന അമ്മയെ കുറിച്ചായിരുന്നു ആ വാര്‍ത്ത. ബിജുവിന്റെഅമ്മ 20 വര്‍ഷം മുമ്പ് നിര്‍ത്തിയ ഒരു ജോലി, മകന്റെ തെരഞ്ഞെടുപ്പ് കാലത്ത് ക്യാമറയ്‌ക്ക് വേണ്ടി മാത്രമായി പോസ് ചെയ്യുകയായിരുന്നുവെന്ന് അത് ചെയ്ത മാധ്യമപ്രവര്‍ത്തകര്‍ തന്നെ പിന്നീട് പറഞ്ഞിട്ടുണ്ട്. പക്ഷേ പികെ ബിജുവിന്റെ രാഷ്‌ട്രീയം രൂപപ്പെടുന്നത് ആ അമ്മയുടെ ഭൂതകാലം കൂടിച്ചേര്‍ന്നാണ് എന്ന് മനസ്സിലാക്കുന്ന ഒരാള്‍ക്ക് അതിനെ അധിക്ഷേപിക്കാന്‍ കഴിയില്ല. ഞാനത് ചെയ്യില്ല.

കോണ്‍ഗ്രസ് പാര്‍ട്ടി എന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്ന ദിവസം വരെ ഞാന്‍ ചെയ്ത ജോലിയാണ് പാല്‍ വില്പന. തെരഞ്ഞെടുപ്പുകാലത്ത് മാറ്റിവെച്ചത് ഒഴിച്ചാല്‍ അതാണ് എന്റെ ജോലി. ഇപ്പോഴും, ഇത് എഴുതുന്ന ദിവസവും അത് തന്നെയാണ് ഞാന്‍ ചെയ്യുന്ന ജോലി. സ്വാഭാവികമായും ആ ജോലി മുന്‍നിര്‍ത്തിയാണു എന്നെ കുറിച്ചുള്ള വാര്‍ത്തകള്‍ തയ്യാറാക്കപ്പെട്ടത്. ആ ജോലിയുടെ പേര് പറഞ്ഞാണ് അങ്ങയുടെ അനുയായികള്‍ ഇപ്പോഴും എന്നെ അപഹസിക്കുന്നത്. എന്റെ ദാരിദ്ര്യത്തെയും തൊഴിലിനെയും സാമൂഹികമായ അധസ്ഥിതാവസ്ഥയേയും പരിഹസിക്കുകയാണോ നിങ്ങള്‍?

ഏഷ്യാനെറ്റിലെ ലക്ഷ്മി പത്മ എന്ന മാധ്യമപ്രവര്‍ത്തക എന്നെക്കുറിച്ച്‌ തയ്യാറാക്കിയ ഒരു പ്രോഗ്രാമിന്റെ പേരില്‍ അവരെയും എന്നെയും അധിക്ഷേപിക്കുന്നത് ഇപ്പോഴും തുടരുകയാണ്. “പാല്‍ക്കാരീ” “കറവക്കാരീ ” എന്നുമൊക്കെയുള്ള വിളികള്‍ അതിന്റെ നേരിട്ടുള്ള അര്‍ത്ഥത്തില്‍ ആണെങ്കില്‍ സന്തോഷത്തോടെ കേള്‍ക്കാവുന്ന രാഷ്‌ട്രീയ ബോധ്യം എനിക്കുണ്ട്. എന്നാല്‍, “കറവ വറ്റിയോ ചാച്ചീ”, “നിനക്കെങ്ങനെ ഉറങ്ങാന്‍ കഴിയുന്നു മുത്തേ, നമുക്ക് അല്പം പാല്‍ കറന്നാലോ ഈ രാത്രിയില്‍?” എന്നൊക്കെ ചോദിക്കുന്നവര്‍ അങ്ങയുടെ ചിത്രങ്ങളാണ് സഖാവേ കവര്‍ ചിത്രമായി കൊടുക്കുന്നത്. പ്രണയമാണ് ചുവപ്പിനോട്, ആവേശമാണ് ചെങ്കൊടിയോട് എന്നൊക്കെ പ്രൊഫൈലില്‍ എഴുതി വെക്കുന്നവര്‍ തന്നെയാണ് ഇതൊക്കെ ചെയ്യുന്നത്. എന്നെ കുറിച്ച്‌ വന്ന വാര്‍ത്തകള്‍ ഞാന്‍ പണം കൊടുത്തു ചെയ്യിച്ചതാണ് എന്ന നുണക്കഥ ഒരു തെളിവിന്റെയും പിന്‍ബലമില്ലാതെ അവര്‍ പ്രചരിപ്പിക്കുന്നു.

മാത്രമല്ല ലിന്റോ ജോസഫ് (തിരുവമ്പാടി) , R.ബിന്ദു (ഇരിഞ്ഞാലക്കുട) , പി.പ്രഭാകരന്‍ (മലമ്പുഴ), എല്‍ദോ എബ്രഹാം (മൂവാറ്റുപുഴ), ഷെല്‍ന നിഷാദ് (ആലുവാ) എന്നീ ഇടത് സ്ഥാനാര്‍ത്ഥികളുടെയൊക്കെ കഥകള്‍ ഇതേ രീതിയില്‍ ഇതേ ചാനലിന്റെ ഇതേ പരിപാടിയില്‍ തന്നെ വന്നിരുന്നു. അവരുടെ ഒന്നും എതിര്‍ സ്ഥാനാര്‍ത്ഥികളോ അണികളോ ഈ വിധം അസഹിഷ്ണുക്കളായി കണ്ടില്ല. ഈ അധിക്ഷേപ വര്‍ഷത്തിന്റെ തുടക്കത്തില്‍ സിപിഐഎമ്മിനാല്‍ നിയോഗിക്കപ്പെട്ടവരാണ് ഇവര്‍ എന്ന് ഞാന്‍ കരുതിയിരുന്നില്ല. എന്നാല്‍ ഒരു പൊതു പ്രവര്‍ത്തകയായ ഞാനും മാധ്യമപ്രവര്‍ത്തകയായ ലക്ഷ്മി പത്മയും ഇത്രയും ക്രൂരമായി ആക്രമിക്കപ്പെട്ടിട്ടും നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് ആരും തന്നെ അതിനെ തള്ളിപ്പറഞ്ഞിട്ടില്ല എന്നത് എന്നെ നിരാശപ്പെടുത്തുന്നു.

മാറ്റി ചിന്തിപ്പിക്കുന്നു ഈ അധിക്ഷേപം നടത്തിയവരില്‍ ചിലര്‍ വ്യാജ ഐഡി കള്‍ക്ക് പിന്നില്‍ ഒളിച്ചിരിക്കുന്ന ക്രിമിനലുകളാണ് എന്ന് എനിക്കറിയാം. ഭീരുക്കളായ നിങ്ങളുടെ കിങ്കരന്മാര്‍. എന്നാല്‍ അവരെ ഓര്‍ത്തല്ല, അവരിലൂടെ ജനങ്ങളോട് രാഷ്‌ട്രീയം പറയാമെന്ന് തീരുമാനിച്ച രാഷ്‌ട്രീയ നേതൃത്വത്തെ ഓര്‍ത്താണ് ഇന്ന് ഞാന്‍ ലജ്ജിക്കുന്നത്. നിങ്ങള്‍ പറയുന്ന പുരോഗമന പക്ഷ / സ്ത്രീപക്ഷ രാഷ്‌ട്രീയം ആത്മാര്‍ത്ഥത ഉള്ളതാണെങ്കില്‍ സംസ്കാര ശൂന്യമായ ഈ വെട്ടുകിളികളെ നിലക്ക് നിര്‍ത്തൂ. അതല്ല, എകെജി സെന്ററിന്റെ അടുക്കളപ്പുറത്തല്ല ഇവറ്റകളുടെ നിത്യഭക്ഷണമെങ്കില്‍, ദയവായി അവരെ തള്ളിപ്പറയൂ.
– അരിത ബാബു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...