കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കോഴിക്കോട് ചേവായൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു മുകളിലേക്ക് മരം വീണു. കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപെട്ടു. പ്രദേശത്ത് വൻ ഗതാഗതകുരുക്കുണ്ട്. അമ്പലപ്പുഴ – തിരുവല്ല സംസ്ഥാന പാതയിലും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരത്തോടെ പെയ്ത കനത്തമഴയിലും കാറ്റിലും കൊല്ലം കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ പാർക്കിംഗ് ഗ്രൗണ്ടിലെ പന്തൽ പൊളിഞ്ഞുവീണു. പാർക്ക് ചെയ്തിരുന്ന മൂന്ന് കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചു.
ക്ഷേത്രോത്സവത്തിന് സ്ഥാപിച്ചിരുന്ന പന്തലാണ് തകർന്ന് വീണത്. ആലപ്പുഴ തലവടിയിൽ വീടിനു മുകളിൽ മരം വീണ് വീട് ഭാഗികമായി തകർന്നു. ഇരുപതിൽചിറ ഗീതാകുമാരിയുടെ വീടിന് മുകളിലേക്കാണ് ആഞ്ഞിലി മരം കടപുഴകി വീണത്. എറണാകുളം കളമശ്ശേരിയിൽ ഓട്ടോക്ക് മുകളിൽ മരം കടപുഴകി വീണു. ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ സ്റ്റാൻഡ് എന്നിവയ്ക്ക് മുന്നിലാണ് മരം വീണത്. ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് മരം മുറിച്ചുമാറ്റി. ആർക്കും പരിക്കില്ല. ഒഴിവായത് വൻ അപകടം. ഓട്ടോയുടെ മുൻ സീറ്റിൽ ഉണ്ടായിരുന്ന വ്യക്തി രക്ഷപെട്ടു





























