തിരുവനന്തപുരം : ഏഴു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ നൃത്ത അദ്ധ്യാപകന് അമ്പതിരണ്ട് വർഷം കഠിന തടവും 3.25 ലക്ഷം പിഴയും ശിക്ഷ വിധിച്ചു. കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടിൽ സുനിൽ കുമാറിനാണ് (46) തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് അഞ്ചു മീര ബിർള ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ മൂന്നര വർഷം വെറും തടവ് കൂടി അനുഭവിക്കണം. പിഴ അതിജീവിതയ്ക്ക് നൽകണമെന്നും ഉത്തരവില്‍ പറയുന്നു. അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നും അധ്യാപകൻ എന്ന നിലയിൽ കുട്ടികൾ നൽകിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധി ന്യായത്തിൽ പറയുന്നു.
2017-19 വരെയുള്ള കാലഘട്ടത്തിലാണ് കുട്ടി നൃത്തം പഠിക്കാൻ പോയത്. നൃത്തം പഠിപ്പിക്കുന്ന ഹാളിന്റെ അകത്തുള്ള മുറിയില്‍ വെച്ച് നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്നാണ് പ്രോസിക്യൂഷൻ കേസ്. നൃത്തം പഠിക്കാൻ പോകുന്നില്ലെന്ന് വീട്ടുകാരോട് പറഞ്ഞെങ്കിലും വീട്ടുകാർ മടിയാണെന്ന് കരുതി വീണ്ടും വിട്ടു. പ്രതിയുടെ ഭീഷണി കാരണം കുട്ടി വിവരങ്ങള്‍ പുറത്ത് പറഞ്ഞില്ല. അനുജനെയും കൂടെ നൃത്ത പഠനത്തിന് വിടാൻ വീട്ടുകാർ ഒരുങ്ങിയപ്പോഴാണ്, അനുജനെക്കൂടി പ്രതി പീഡിപ്പിക്കുമെന്ന് ഭയന്ന് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്.
പീഡിപ്പിച്ചതിനെ തുടർന്ന് കുട്ടിയുടെ മനോനില തെറ്റിയതിനാൽ കൗൺസിലിംഗിന് വിട്ടിരുന്നു. പതിനേഴ് സാക്ഷികളെ വിസ്തരിക്കുകയും പതിനേഴ് രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ. എസ്. വിജയ് മോഹൻ ഹാജരായി. പാങ്ങോട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടമാരായ സുനീഷ്. എൻ, സുരേഷ് എം.ആര്‍ എന്നിവരാണ് അന്വേഷണം നടത്തിയത്. കേസിന്റെ വിചാരണ നടക്കുന്ന കടക്കൽ പോലീസ് സ്റ്റേഷൻ പരിധിയില്‍ പന്ത്രണ്ടുകാരനെ പീഡിപ്പിച്ചതിനും പ്രതിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.





























