പത്തനംതിട്ട : കോന്നി – തണ്ണിത്തോട് റോഡിൽ പേരുവാലിയിൽ കലുങ്കിൻ്റെ കരിങ്കൽ കെട്ട് ഇടിഞ്ഞത് അപകട ഭീഷണിയാകുന്നു. എലിമുള്ളുംപ്ലാക്കൽ ഭാഗത്ത് നിന്ന് കല്ലാറ്റിലേക്ക് ഒഴുകിയെത്തുന്ന തോടിന് മുകളിലൂടെയാണ് കലുങ്ക് നിർമ്മിച്ചിരിക്കുന്നത്. മഴക്കക്കാലത്ത് വനത്തിനുള്ളിൽ നിന്നും എലിമുള്ളുംപ്ലാക്കൽ ഭാഗത്തെ ചെറിയ തോടുകളിൽ നിന്നുമെല്ലാം ഒഴുകി എത്തുന്ന വെള്ളം ഈ തോട്ടിലൂടെയാണ് ഒഴുകി കല്ലാറ്റിൽ എത്തുന്നതും. മഴക്കാലത്ത് വലിയ വെള്ളം വരുന്ന തോട്ടിൽ ഇപ്പോൾ കലുങ്കിൻ്റെ കരിങ്കൽ ഭിത്തി ഇടിഞ്ഞ് കല്ലുകൾ ഇളകി പൊയ്കൊണ്ടിരിക്കുന്ന അവസ്ഥയാണുള്ളത്.
കലുങ്കിൻ്റെ അടിഭാഗത്തെ കോൺക്രീറ്റ് ഇളകി കമ്പിയും തെളിഞ്ഞിട്ടുണ്ട്. കരിങ്കൽ ഭിത്തിയുടെ കല്ലുകൾ ഇളകി മാറിയാൽ ഇത് മഴക്കാലത്ത് പൂർണ്ണമായി ഇടിഞ്ഞ് തോട്ടിലേക്ക് വീഴുന്നതിനും സാധ്യതയേറെയാണ്. വലിയ ഭാരം കയറ്റിയ വാഹനങ്ങൾ അടക്കം കോന്നി തണ്ണിത്തോട് റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. കരിങ്കല്ലുകൾ ഇളകി മാറിയിരിക്കുന്നത് തോടിനോട് ചേർന്ന ഭാഗമായതിനാൽ പെട്ടന്ന് ഇത് യാത്രക്കാരുടെ ശ്രദ്ധയിൽ പെടുകയുമില്ല. മഴ ശക്തമായാൽ കരിങ്കൽ കെട്ട് ഇടിഞ്ഞ് അപകടം സംഭവിക്കുന്നതിനും സാധ്യതയേറെയാണ്.