പത്തനംതിട്ട : ചെങ്ങന്നൂർ അപകട നിലയിൽ പൊതു വഴിയിലേക്ക്
ചാഞ്ഞു കിടന്ന ആൽമരക്കൊമ്പുകൾ അടിയന്തിരമായി മുറിച്ചുമാറ്റാൻ ആർ.ഡി.ഒ.യുടെ നിർദേശം വിഷയത്തിൽ പൊതുജന താൽപര്യാർഥം മുൻ പഞ്ചായത്ത് വാർഡ് അംഗം രണ്ടു വർഷം മുമ്പ് നൽകിയ പരാതിയിന്മേലാണ് പുതിയ ആർ.ഡി.ഒ.യുടെ നടപടി. പുലിയൂർ പഞ്ചായത്തിലെ തിങ്കളാമുറ്റം ജങ്ഷനിൽ അപകടഭീഷണിയുയർത്തി റോഡിലേക്ക് ചാഞ്ഞു നിന്ന ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റാനാണ് ചെങ്ങന്നൂർ ആർ.ഡി.ഒ. ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയത്. 2022 മെയ് 30 നാണ് മുൻ ഗ്രാമപഞ്ചായത്ത് അംഗം ഫി ലിപ്പ് ജോൺ പുന്നാട്ട് അന്നത്തെ ആർ.ഡി.ഒ. അടക്കമുള്ളവർക്ക് പരാതി നൽകിയത്.
പരാതിയിന്മേൽ പുലിയൂർ വില്ലേജ് ഓഫീസറുടെ റിപ്പോർട്ട് അന്നത്തെ ആർ.ഡി.ഒ. വാങ്ങിക്കുകയും ചെയ്തു. എന്നാൽ രണ്ടു വർഷമായിട്ടും ഒരു നടപടിയും എടുത്തില്ല. പരാതി സ്വീകരിച്ച ആർ.ഡി.ഒ. പിന്നീട് യാതൊരു നടപടികളും സ്വീകരിക്കാതെ സ്ഥലം മാറി പോകുകയും ചെയ്തു. ഇതോടെ ഇപ്പോഴത്തെ ആർ.ഡി.ഒ. ജെ. നിർമ്മൽ കുമാറിനോട് പരാതിയിൽ നടപടിയെടുക്കണമെന്ന് വീണ്ടും ആവശ്യപ്പെടുക യായിരുന്നു. പരാതി പരിശോധിച്ച ആർ.ഡി.ഒ. ദുരന്ത നിവാരണ നിയമ പ്രകാരം അടിയന്തിരമായി ആൽമരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകുകയായിരുന്നു.
മഴക്കാലം ശക്തമാകുന്നതിന് മുന്നോടിയായി അപകടകരമായ നിലയിലുള്ള മരത്തിന്റെ ശിഖരങ്ങൾ എല്ലാം യുദ്ധകാലാടിസ്ഥാനത്തിൽ മുറിച്ചു നീക്കണമെന്ന സർക്കാർതല നിർദ്ദേശം നിലനിൽക്കെ പഞ്ചായത്ത് അധികാരികളും നടപ ടിയെടുത്തിരുന്നില്ല. ആൽമരത്തിൻറെ ഉണങ്ങി ദ്രവിച്ച ശിഖരങ്ങൾ ഒടിഞ്ഞു വീഴുന്നത് പതിവാണ്. ഇത് കാൽ നടക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും വൻ ഭീഷണിയാണ്. പലരും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടിട്ടുള്ളത്. കുടാതെ റോഡ് പുറമ്പോക്കിൽ നിൽക്കുന്ന ഈ ആൽമരത്തിന്റെ ശിഖരത്തിന് അടി യിൽകൂടി 11 കെ.വി. ഉൾപ്പടെയുള്ള വൈദ്യുതി ലൈനും കടന്നു പോകുന്നുണ്ട്.