തിരുവനന്തപുരം : റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ നഗരസഭയെ കുറ്റപ്പെടുത്തി ശശി തരൂർ എം.പി. മണിക്കൂറുകൾ കഴിഞ്ഞിട്ടും ജോയിയെ കണ്ടെത്താൻ കഴിയാത്തത് നിർഭാഗ്യകരമെന്ന് ശശി തരൂർ പറഞ്ഞു. ആധുനിക സംവിധാനങ്ങൾ ഉണ്ടെന്നിരിക്കെ ഇത്തരം അപകടകരമായ ജോലികളിൽ മനുഷ്യരെ ഏർപ്പെടുത്തരുതെന്ന് ശശി തരൂർ പറഞ്ഞു. ദുരന്തത്തിന് നഗരസഭാ ഭരണാധികാരികൾ ഉത്തരവാദികളാണെന്ന് അദ്ദേഹം ആരോപിച്ചു. അപകടത്തിന് കാരണം തിരുവനന്തപുരം നഗരസഭയുടെ നിരുത്തരവാദപരമായ പ്രവർത്തനമാണെന്ന് ശശി തരൂർ വിമർശിച്ചു.
ആമയിഴഞ്ചാൻ തോട് യഥാസമയം വൃത്തിയാക്കേണ്ടത് നഗരസഭയുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു. നഗരസഭയുടെ ഭാഗത്തുനിന്നുണ്ടായത് തൊഴിലാളികളെ കുരുതി കൊടുക്കുന്ന അനാസ്ഥ. ദുരന്തത്തിൽ റെയിൽവേയെ കുറ്റപ്പെടുത്തി ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള മേയറുടെ നീക്കം അപലപനീയമാണെന്ന് ശശി തരൂർ പറഞ്ഞു. റെയിൽവേയുടെ ഭാഗത്തുനിന്ന് നിസഹകരണമുണ്ടായിരുന്നെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ആയിരുന്നു അറിയിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭാ പ്രവർത്തനം ഇത്രയധികം അവതാളത്തിലായ സമയം ഇതിനു മുമ്പുണ്ടായിട്ടില്ലെന്ന് ശശി തരൂർ കുറ്റപ്പെടുത്തി.