ദില്ലി: യുഎസ് ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് ഖേദപ്രകടനമോ അനുശോചനമോ രേഖപ്പെടുത്താത്ത യുഎസ് ഭരണകൂടത്തിൻ്റെ നടപടിയെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. അതീവ ഞെട്ടലോടെയാണ് അമേരിക്കയുടെ ഔദ്യോഗിക പ്രസ്താവന വായിച്ചതെന്നും നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ യാതൊരുവിധ ഖേദപ്രകടനമോ അനുശോചനമോ അതിൽ ഇല്ലെന്നും ശശി തരൂർ എക്സിൽ കുറിച്ചു. “അതീവ ഞെട്ടലോടെയാണ് അമേരിക്കയുടെ ഈ ഔദ്യോഗിക പ്രസ്താവന ഞാൻ വായിച്ചത്. നിരപരാധികളായ ഇന്ത്യൻ പൗരന്മാരുടെ ജീവൻ നഷ്ടപ്പെട്ടതിൽ യാതൊരുവിധ ഖേദപ്രകടനമോ അനുശോചനമോ ഇതിലില്ല. ഒരു സുഹൃത്തിനും തന്ത്രപ്രധാന പങ്കാളിക്കും ഇത്രയധികം സംവേദനശൂന്യമായി പെരുമാറാൻ എങ്ങനെ സാധിക്കുന്നു?”- ശശി തരൂർ ചോദിച്ചു.
നിയമങ്ങൾ പാലിക്കാത്ത ഒരു വാണിജ്യ കപ്പലിനെ മാരകമല്ലാത്ത മറ്റ് മാർഗങ്ങളിലൂടെ തടയാൻ കഴിയുമായിരുന്നില്ലേ എന്നും ശശി തരൂർ ചോദിച്ചു. സിവിലിയൻ ജീവനക്കാരെ കൊല്ലാൻ ലക്ഷ്യമിട്ട് മിസൈലുകൾ തൊടുക്കാതെ തന്നെ, ഒരു കപ്പലിന്റെ എൻജിനോ നിയന്ത്രണ സംവിധാനങ്ങളോ പ്രവർത്തനരഹിതമാക്കാൻ കഴിയില്ലേ? ഈ നിർണായക സമുദ്രപാതകളിലൂടെ സഞ്ചരിക്കുന്ന മിക്കവാറും എല്ലാ ചരക്ക് കപ്പലുകളിലും ഇന്ത്യൻ ജീവനക്കാരുണ്ട്. അവരെയെല്ലാം ഇപ്പോൾ അമേരിക്കൻ മിസൈലുകൾക്ക് ഇരയാക്കാവുന്നവരായിട്ടാണോ കണക്കാക്കുന്നത്? ഈ സമീപനം അംഗീകരിക്കാനാവില്ല. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇക്കാര്യം മാർക്കോ റൂബിയോയോട് നേരിട്ട് പറഞ്ഞിട്ടുണ്ടാകുമെന്ന് കരുതുന്നുവെന്നും ശശി തരൂർ പോസ്റ്റിൽ കുറിച്ചു.




























