കൊൽക്കത്ത: അസമിൽ 18 വയസിന് മുകളിലുള്ളവർക്ക് പുതുതായി ആധാർ അനുവദിക്കില്ലെന്ന് സർക്കാർ തീരുമാനം വ്യാപകമായി ആളുകളെ പുറത്താക്കാനെന്ന് റിപ്പോർട്ട്. കുടിയേറ്റം ആരോപിച്ച് നിരവധിപേരെ സംസ്ഥാനത്തു നിന്നും പുറത്താക്കുന്നതിനിടെയാണ് പുതിയ നിയമം. ആധാർ കാർഡ് കൂടെ ലഭിക്കാതെ ആകുന്നതോടെ കുടിയേറ്റം ആരോപിച്ച് ആളുകളെ പുറത്താക്കാൻ എളുപ്പമാകും. അനധികൃത കുടിയേറ്റം തടയാനാണെന്നാണ് വിശദദീകരിച്ചാണ് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭായോഗം ആധാർ കാർഡ് നൽകേണ്ടതില്ലെന്ന് തീരുമാനിച്ചത്. ബംഗാളിൽ നിന്നുള്ള മിയ മുസ്‌ലിംകളെ ഉൾപ്പെടെ ലക്ഷ്യംവെച്ചാണ് സർക്കാർ നീക്കാമെന്നാണ് വിമർശനം. മിയ മുസ്‌ലിംകളെ ബംഗ്ലാദേശികൾ എന്ന് മുദ്രകുത്തി പുറത്താക്കൽ അസമിൽ നടക്കുന്നുണ്ട്.
ബംഗ്ലാദേശ്, പാകിസ്താൻ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറ്റക്കാർ എത്തുന്ന റിപ്പോർട്ടുകൾ മുൻനിർത്തിയാണ് മന്ത്രിസഭാ യോഗത്തിലെ നിർണായ തീരുമാനമെന്നാണ് സർക്കാർ വാദം. സംസ്ഥാനത്തിന്‍റെ സുരക്ഷയ്ക്ക് വലിയ രീതിയിൽ ആശങ്ക ജനിപ്പിക്കുകയും വികസനപദ്ധതികൾക്ക് വിഘാതം സൃഷ്ടിക്കുകയും ചെയ്യുന്നതിനാലാണ് ആധാറിൽ നിയന്ത്രണമേർപ്പെടുത്തുന്നതെന്ന് സർക്കാർ വ്യക്തമാക്കി. പുതിയ നിയന്ത്രണങ്ങൾ പ്രകാരം 18 വയസിന് മുകളിലുള്ളവർക്ക് ഇനിമുതൽ ആധാർ അനുവദിക്കില്ല. പ്രത്യേക സാഹചര്യങ്ങളിൽ ആധാർ അനുവദിക്കണമെന്ന അപേക്ഷയുണ്ടെങ്കിൽ തന്നെ, കടുത്ത പരിശോധനകൾക്ക് ശേഷം മാത്രമായിരിക്കും തുടർനടപടികളൊന്നും സർക്കാർ അറിയിച്ചു. സർക്കാർ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യവും ശക്തമാണ്.




























