ഡൽഹി: കോവിൻ ഇതര ഡേറ്റ ബേസുകളിൽനിന്നു മുൻപു ചോർന്ന വിവരങ്ങളാണ് സൈബർ ക്രിമിനലുകൾ ടെലിഗ്രാം ആപ്പിലൂടെ പുറത്തുവിട്ടതെന്നു കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ വാദം. കോവിൻ വിവരങ്ങൾ ടെലിഗ്രാം ആപ്പിൽ പരസ്യമായ പശ്ചാത്തലത്തിലാണ് ഈ വിശദീകരണം. കോവിൻ ഡേറ്റ ബേസിൽനിന്നു നേരിട്ടു ചോർച്ചയുണ്ടായതായി കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ, കോവിൻ വിവരങ്ങൾ ഉൾപ്പെട്ട ഏതു ഡേറ്റ ബേസാണ് മുൻപു ചോർന്നതെന്നു വ്യക്തമാക്കിയിട്ടില്ല. ഇത്തരമൊരു വിവരച്ചോർച്ച ഉണ്ടായതായി സർക്കാർ മുൻപൊരിക്കലും ഔദ്യോഗികമായി സമ്മതിച്ചിട്ടില്ല.
2021 ലും 2022 ലും ചോർച്ച സംബന്ധിച്ചുയർന്ന ആരോപണങ്ങൾ കേന്ദ്രം അന്നു നിഷേധിച്ചിരുന്നു. വിവരങ്ങൾ ലഭ്യമായിരുന്ന ടെലിഗ്രാം അക്കൗണ്ട് ഇന്നലെ രാവിലെ നീക്കം ചെയ്യപ്പെട്ടു. ഉടമസ്ഥർ സ്വന്തം നിലയ്ക്കാണോ സർക്കാർ നിർദേശപ്രകാരമാണോ ഇതു ചെയ്തതെന്നു വ്യക്തമല്ല. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെയും ഭാര്യയായ ഉത്തരാഖണ്ഡ് എംഎൽഎയുടെയും കോവിൻ വിവരങ്ങളടക്കം പുറത്തുവന്നിട്ടും റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നായിരുന്നു കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വാർത്തക്കുറിപ്പ്. വാർത്ത നിഷേധിച്ചെങ്കിലും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ഐടി മന്ത്രാലയത്തിനു കീഴിലുള്ള കംപ്യൂട്ടർ എമർജൻസി റെസ്പോൺസ് ടീമിനോട് (സെർട്ട്–ഇൻ) ആരോഗ്യമന്ത്രാലയം നിർദേശിച്ചു.
കോവിൻ പോർട്ടലിന്റെ സുരക്ഷാക്രമീകരണം വിലയിരുത്താനും നിർദേശമുണ്ട്. ടെലിഗ്രാം അക്കൗണ്ട് കോവിൻ ഡേറ്റ ബേസിൽനിന്നു നേരിട്ടു വിവരങ്ങൾ ശേഖരിക്കുന്നില്ലെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതായും മന്ത്രാലയം പറഞ്ഞു.ചിലരുടെ ആധാറിന്റെ അവസാന നാലക്കം മാത്രമേ പുറത്തുവന്നിട്ടുള്ളൂവെങ്കിലും പലരുടെയും ആധാർ നമ്പർ പൂർണമായും ലഭ്യമാണ്. ആധാർ വിവരങ്ങൾ സൂക്ഷിക്കുമ്പോൾ ആദ്യ 8 അക്കം മറച്ചിരിക്കണമെന്ന സർക്കാർ ചട്ടവും ഇവിടെ ലംഘിക്കപ്പെട്ടു.





























