അടൂർ: പോലീസ് നവീകരണ ഫണ്ടിലെ തിരിമറി മുഖ്യമന്ത്രിയുടെ ഒത്താശയോടെയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഡിസിസി പ്രസിഡന്റ് ബാബു ജോർജ്ജ് നയിച്ച 25 ദിവസം നീണ്ടു നിന്ന ജനകീയ പ്രക്ഷോഭ ജ്വാലയുടെ സമാപനം അടൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലീസിന്റെ പക്കൽ നിന്ന് വെടിയുണ്ടകളും തോക്കുകളും നഷ്ടപ്പെട്ട കാര്യം സി.ഐ.ജി വ്യക്തമാക്കിയിട്ടും അവ നഷ്ടപ്പെട്ടിട്ടില്ലെന്ന വാദം ജനങ്ങളെ കമ്പളിപ്പിക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ജനങ്ങളുടെ മൗലിക അവകാശങ്ങളെയും മതപരമായ വിശ്വാസങ്ങളെയും ആചാര അനുഷ്ഠാനങ്ങളെയും ചോദ്യം ചെയ്തുകൊണ്ടാണ് മോദി സർക്കാർ പൗരത്വ നിയമം പാർലമെൻ്റിൽ പാസാക്കിയത്. ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതും, മതനിരപേക്ഷ തത്വങ്ങൾക്ക് പ്രാധാന്യം നൽകുന്നതുമായ ഭരണഘടനയെ തകർക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു.
അടൂർ ബ്ലോക്ക് പ്രസിഡന്റ് മണ്ണടി പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപി, ആന്റോ ആന്റണി എംപി, മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പ്രൊഫ പി.ജെ കുര്യൻ, കെപിസിസി ജന.സെക്രട്ടറിമാരായ പഴകുളം മധു, കെ.ശിവദാസൻ നായർ, മുൻ ഡിസിസി പ്രസിഡന്റ് പി.മോഹൻരാജ്, പന്തളം സുധാകരൻ, എ.സുരേഷ് കുമാർ, റിങ്കു ചെറിയാൻ, വെട്ടൂർ ജ്യോതി പ്രസാദ്, ഡിസിസി ജന:സെക്രട്ടറിമാരായ എൻ.സി മനോജ്, ഏഴംകുളം അജു, എസ്.ബിനു, ബിജു വർഗ്ഗീസ്, പന്തളം പ്രതാപൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, ബിജു ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.