തിരുവനന്തപുരം : മെഡിക്കല്‍കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്നു യുവാവിന്റേതെന്ന് കരുതി വീട്ടുകാര്‍ ഏറ്റുവാങ്ങി സംസ്‌ക്കരിച്ചത് മറ്റൊരാളുടെ മൃതദേഹം. ഒറ്റശേഖരമംഗലം ചേന്നാട് ലാവണ്യയില്‍ എം.ലാല്‍ മോഹന്റെ (34) താണെന്നു കരുതി ബന്ധുക്കള്‍ സംസ്‌ക്കരിച്ചതാവട്ടെ ഇടയ്‌ക്കോട് നെടുവിള വീട്ടില്‍ ബാബു (54) വിന്റെ മൃതദേഹം. ഈ സമയമെല്ലാം ബാബുവിനായി തിരയുകയായിരുന്നു അദ്ദേഹത്തിന്റെ ബന്ധുക്കള്‍. നാലു ദിവസം കഴിഞ്ഞാണ് മൃതദേഹം മാറിയ വിവരം പുറത്തായത്. മോര്‍ച്ചറിയിലുള്ളത് ലാല്‍ മോഹന്റെ മൃതദേഹമാണെന്ന് ഇന്നലെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. ഒരേ ദിവസം വ്യത്യസ്ത അപകടത്തില്‍പ്പെട്ട് ഒരേ സമയത്താണ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചത്. അജ്ഞാതന്‍ എന്ന് എഴുതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കേസ് ഷീറ്റിലും അജ്ഞാതന്‍ എന്നാണ് എഴുതിയിരുന്നത്.
ബാബുവിനെ സൂപ്പര്‍ സ്‌പെഷാലിറ്റിയിലേക്കും ലാല്‍മോഹനെ 25ാം വാര്‍ഡിനു സമീപത്തെ ഐസിയുവിലും പ്രവേശിപ്പിച്ചു. വളരെ വൈകിയാണ് ലാല്‍മോഹന്റെ ബന്ധുക്കള്‍ വിവരം അറിഞ്ഞ് എത്തിയത്. ഐസിയുവിലായതിനാല്‍ ആര്‍ക്കും കാണാന്‍ കഴിഞ്ഞില്ല. 12ന് അപകടത്തില്‍പ്പെട്ട് കഴിഞ്ഞ ദിവസം എത്തിച്ച ആള്‍ മരിച്ചെന്ന വിവരം അറിഞ്ഞാണ് ബന്ധുക്കള്‍ മൃതദേഹം കാണാനായി മോര്‍ച്ചറിയില്‍ പോയത്. മൃതദേഹം കണ്ടയുടന്‍ ഇതു ലാല്‍മോഹനന്റേതാണെന്നു ബന്ധുക്കളില്‍ ഒരാള്‍ പറഞ്ഞു. മുഖത്ത് നീരും മുറിവും ഉണ്ടായിരുന്നതിനാല്‍ കാര്യമായ പരിശോധന നടത്തിയില്ല.13ന് ഇന്‍ക്വസ്റ്റ് നടപടിക്കു ശേഷം മൃതദേഹം ഏറ്റവുവാങ്ങി കൊണ്ടുപോയി സംസ്‌കരിച്ചു.
ഈ സമയം ബാബുവിന്റെ വിവരം തിരക്കി അലയുകയായിരുന്നു ബാബുവിന്റെ ബന്ധുക്കള്‍. ഇന്നലെ രാവിലെ മരിച്ച അജ്ഞാതന്റെ മൃതദേഹം ആരുടേതാണെന്ന അന്വേഷണത്തിന് ഒടുവിലാണ് മൃതദേഹം മാറി പോയ വിവരം തിരിച്ചറിഞ്ഞത്. ഇന്നലെ മരിച്ചത് ലാല്‍ മോഹനാണെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ മൃതദേഹം കണ്ട് തിരിച്ചറിഞ്ഞു. ഒരു വര്‍ഷത്തിനിടെ ഇത് മൂന്നാം തവണയാണ് മൃതദേഹങ്ങള്‍ മാറി കൊണ്ടുപോയി സംസ്‌കരിക്കുന്നത്. അതേ സമയം ഇപ്പോഴത്തെ സംഭവത്തില്‍ ആശുപത്രിക്ക് വീഴ്‌ച്ച സംഭവിച്ചിട്ടില്ലെന്നും ബന്ധുക്കള്‍ മാറി കൊണ്ടുപോയതാകാമെന്നും സുരക്ഷാവിഭാഗം ഓഫിസര്‍ നാസറുദീന്‍ പറഞ്ഞു.





























