ചങ്ങനാശ്ശേരി: പ്രമുഖ മലയാളഭാഷാ പണ്ഡിതനും ഗവേഷകനും അധ്യാപകനുമായ ഡോ.സ്‌കറിയാ സക്കറിയ (75) അന്തരിച്ചു. അസുഖങ്ങള്‍ മൂലം ഏതാനും മാസങ്ങളായി ചങ്ങനാശ്ശേരി പെരുന്നയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു. എടത്വ കരിക്കംപള്ളി കുടുംബാംഗമാണ്. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് 3ന് ചങ്ങനാശ്ശേരി സെന്റ് മേരീസ് കത്തീഡ്രല്‍ പള്ളിയില്‍. ദീര്‍ഘകാലം ചങ്ങനാശ്ശേരി എസ്ബി കോളേജിലും തുടര്‍ന്ന് കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും മലയാളം വകുപ്പധ്യക്ഷനായിരുന്നു. ജര്‍മനി, ഇസ്രയേല്‍, അമേരിക്ക തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിലെ ഭാഷാശാസ്ത്രജ്ഞരുമായും സംസ്‌കാര ഗവേഷകരുമായും ചേര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ ഒട്ടേറെ ഗവേഷണ പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. സംസ്‌കാര പഠനം -കള്‍ച്ചറല്‍ സ്റ്റഡീസ്- എന്ന വിജ്ഞാന ശാഖയ്ക്ക് കേരളത്തില്‍ തുടക്കമിട്ടത് അദ്ദേഹമാണ്.
മലയാള ഭാഷയുടെ വികാസ പരിണാമങ്ങളുമായി ബന്ധപ്പെട്ട അതിവിപുലമായ ഗവേഷണങ്ങള്‍ ഡോ.സ്‌കറിയാ സക്കറിയ നടത്തിയിട്ടുണ്ട്. ജര്‍മനിയിലെ ടൂബിങ്ങന്‍ സര്‍വകലാശാലയില്‍ നിന്ന് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ രേഖാശേഖരങ്ങള്‍ കണ്ടെത്തി പ്രസിദ്ധീകരിച്ചത് അക്കൂട്ടത്തില്‍ ഏറെ പ്രധാനമാണ്. വിപുലമായ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളില്‍ പ്രധാനപ്പെട്ടവ മലയാളവഴികള്‍ എന്ന പേരില്‍ രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദയമ്ബേരൂര്‍ സൂനഹദോസിന്റെ കാനോനകള്‍, മലയാളവും ഹെര്‍മന്‍ ഗുണ്ടര്‍ട്ടും തുടങ്ങി ഗവേഷണപ്രധാനമായ ഒട്ടേറെ കൃതികള്‍ പ്രസിദ്ധീകരിച്ചു. താരതമ്യ പഠനസംഘം ( താപസം) എന്ന ഗവേഷക കൂട്ടായ്മ സ്ഥാപിച്ച് താപസം എന്ന പേരില്‍ തുടങ്ങിയ റിസര്‍ച്ച് ജേണല്‍ യു ജി സി അംഗീകാരമുള്ള, മലയാളത്തിലെ മികച്ച ജേണലാണ്.
മലയാള ഭാഷാ പഠനം, സംസ്‌കാര പഠനങ്ങള്‍, ഭാഷാ ചരിത്രം, ജൂതപഠനം, സ്ത്രീപഠനങ്ങള്‍, വിവര്‍ത്തന പഠനങ്ങള്‍, ഫോക്‌ലോര്‍ തുടങ്ങി മലയാളവും കേരളവുമായി ബന്ധപ്പെട്ട ഒട്ടേറെ പഠനമേഖലകള്‍ക്ക് അന്താരാഷ്ട്ര നിലവാരം നല്‍കിയ മുതിര്‍ന്ന ഗവേഷകനാണ്. ഓക്‌സ്‌ഫോഡ്, കേംബ്രിജ് തുടങ്ങി ഒട്ടേറെ വിദേശ സര്‍വകലാശാലകളില്‍ ക്ഷണം സ്വീകരിച്ച് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. മലയാള സര്‍വകലാശാലയും അടുത്തിടെ എം.ജി. സര്‍വകലാശാലയും ഡിലിറ്റ് നല്‍കി ആദരിച്ചിരുന്നു. കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചിട്ടുണ്ട്.





























