കോഴിക്കോട് : മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് കോവിഡ് മരണ സർട്ടിഫിക്കറ്റ് ലഭിക്കാൻ കാത്തിരിക്കേണ്ടത് ഒരു മാസത്തിലേറെ. സർക്കാർ പ്രഖ്യാപിച്ച കോവിഡ് ധനസഹായം അനുവദിച്ച് നിർദേശം വന്നിട്ട് ഒരുമാസം കഴിഞ്ഞിട്ടും നടപടികൾ വൈകുന്നത് കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കളെ ബുദ്ധിമുട്ടിലാക്കുന്നു. മരിച്ച സമയത്ത് കോവിഡ് പോസറ്റീവ് ആയത് മാത്രമാണ് മുമ്പ് കോവിഡ് മരണമായി കണക്കാക്കിയിരുന്നത്.
പുതിയ മാനദണ്ഡപ്രകാരം നെഗറ്റീവായി മുപ്പത് ദിവസത്തിനുള്ളിൽ മരിച്ചാലും കോവിഡ് മരണമായി കണക്കാക്കും. രണ്ടു വിഭാഗത്തിലുമായി 600-ലേറെ അപേക്ഷകളാണ് മെഡിക്കൽ കോളേജിലുള്ളത്. ഇത് പരിശോധിച്ച് കോവിഡ് മരണപോർട്ടലിൽ ചേർക്കുന്ന പ്രവർത്തനം കഴിഞ്ഞ ഒരുമാസമായി മുടങ്ങിക്കിടക്കുകയാണ്. വിവിധ ജില്ലകളിൽ നിന്നായി ആളുകൾ മെഡിക്കൽ കോളേജിൽ കയറിയിറങ്ങുകയാണ്.
സർക്കാരിന്റെ ധനസഹായം ലഭിക്കണമെങ്കിൽ കോവിഡ് ബാധിച്ചിരുന്നുവെന്ന സർട്ടിഫിക്കറ്റ് വേണം. സമർപ്പിക്കുന്ന അപ്പീലുകളിൽ ഇൻ പേഷ്യന്റ് നമ്പർ (കിടത്തിച്ചികിത്സാ രേഖ) രോഗിയുടെ കേസ് ഷീറ്റിൽനിന്ന് കണ്ടെത്തി ചേർത്തശേഷം കോവിഡ് മരണമാണെന്ന് സ്ഥിരീകരിക്കേണ്ടത് ചികത്സിച്ച ഡോക്ടറോ യൂണിറ്റിലെ മറ്റു ഡോക്ടർമാരോ ആയിരിക്കണം. ഇതിന് മെഡിക്കൽ ലൈബ്രറി റെക്കോഡ് വിഭാഗത്തിലെ ജീവനക്കാരോടൊപ്പം ഡോക്ടർമാരുടെകൂടി സഹായവും വേണം. ഇങ്ങനെ അപ്ലോഡ് ചെയ്യുന്ന വിവരങ്ങൾ ആശുപത്രി സൂപ്രണ്ട് അപ്രൂവ് ചെയ്തശേഷം ജില്ലാ മെഡിക്കൽ ഓഫീസറുടെ അംഗീകാരത്തിനുശേഷമാണ് അപ്പീലുകളിൽ ആരോഗ്യവകുപ്പ് ആനുകൂല്യങ്ങൾ അനുവദിക്കുന്നത്.
മെഡിക്കൽ റെക്കോഡ് ലൈബ്രറി വിഭാഗത്തിൽ നിലവിൽ 10 തസ്തികയുള്ളതിൽ പകുതിപേരാണ് രണ്ടായിരത്തിലേറെയുള്ള കിടപ്പുരോഗികളുടെ (കോവിഡിതര രോഗികളുടെതടക്കം) കേസ് ഷീറ്റുകൾ കൈകാര്യം ചെയ്യുന്നത്. ജീവനക്കാരിൽ രണ്ടുപേർ മാത്രമാണ് സ്ഥിരം തസ്തികയിലുള്ളത്, റെക്കോഡ് ലൈബ്രറി സൂപ്രണ്ടും ലൈബ്രറേറിയനും. വർക്ക് അറേഞ്ച്മെന്റിൽ നാല് നഴ്സിങ് അസിസ്റ്റന്റുമാർ സഹായത്തിനുണ്ട്. സർട്ടിഫിക്കറ്റിന്റെ ആവശ്യത്തിനായെത്തുന്നവരുടെ എണ്ണം വർധിച്ചതും മറ്റു രോഗികളുടെ ബാഹുല്യവും നിലവിലെ ജീവനക്കാരുടെ ജോലി ഇരട്ടിയാക്കി.
തിരുവനന്തപുരത്ത് പതിമൂന്നും തൃശ്ശൂരിൽ പത്തും തസ്തിക നിലവിലുള്ളപ്പോൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ രണ്ടുപേർ മാത്രമാണുള്ളത്. മാതൃശിശുസംരക്ഷണ കേന്ദ്രത്തിലെ മെഡിക്കൽ റെക്കോഡ് ലൈബ്രറിയിൽ നാലുപേർ വേണ്ടിടത്ത് ആകെയുള്ള ഒരാൾ വർക്ക് അറേഞ്ച്മെന്റിലാണ് ജോലി ചെയ്യുന്നത്. മറ്റ് രോഗികളുടെ എണ്ണം കൂടിയതോടെ ഡോക്ടർമാർക്ക് ജോലി വർധിച്ചതും കാലതാമസത്തിനിടയാക്കുന്നുണ്ട്.