നെയ്യാറ്റിന്‍കര : ശീതളപാനീയമെന്ന് കരുതി ആസിഡ് കലര്‍ന്ന ദ്രാവകം കുടിച്ച് ആറാം ക്ലാസ് വിദ്യാര്‍ഥി അശ്വിന്‍ (11) മരിച്ച സംഭവത്തില്‍ ദുരൂഹത ഏറുന്നു. പരസ്പരവിരുദ്ധമായ വാദങ്ങള്‍ സംഭവത്തെ ആശയക്കുഴപ്പത്തിലാക്കുമ്പോള്‍ പോലീസിന്‍റെ അനാസ്ഥ കേസിനെ സങ്കീര്‍ണമാക്കുന്നു. യൂണിഫോമിട്ട് മുതിര്‍ന്ന വിദ്യാര്‍ഥി നല്‍കിയ പാനീയം കുടിച്ചെന്ന് പറയുന്ന കുട്ടിക്ക് ആരാണിത് നല്‍കിയതെന്നറിയില്ല.
സ്‌കൂളില്‍ വെച്ചാണ് പാനീയം കൈമാറിയതെന്ന് ബന്ധുക്കള്‍ പറയുമ്പോള്‍ സ്‌കൂളില്‍ നിന്ന് മടങ്ങിയശേഷമാണ് സംഭവിച്ചതെന്ന് സ്‌കൂള്‍ അധികൃതര്‍ വാദിക്കുന്നു. ഇതു സംഭവിച്ച് കേസെടുത്തതല്ലാതെ കളിയിക്കാവിള പോലീസ് കാര്യമായ അന്വേഷണം നടത്തുകയോ കുട്ടിയില്‍നിന്ന് തെളിവെടുപ്പ് നടത്തുകയോ ചെയ്തില്ല. കഴിഞ്ഞ മാസം 24-ന് ഉച്ചയോടെ സ്‌കൂളില്‍വെച്ച് യൂണിഫോമിലെത്തിയ കുട്ടി നല്‍കിയ കോള കുടിച്ചെന്നാണ് ആശുപത്രി കിടക്കയില്‍ വെച്ച് അശ്വിന്‍, കളിയിക്കാവിള പോലീസിന് നല്‍കിയ മൊഴി.
ഇതിനു ശേഷം വയറുവേദനയ്ക്ക് സമീപത്തെ ആശുപത്രിയിലും മാര്‍ത്താണ്ഡത്തെ ആശുപത്രിയിലും ചികിത്സിച്ചു. 27-നാണ് അശ്വിനെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. അവിടെ നടന്ന പരിശോധനയിലാണ് വായയും അന്നനാളവും പൊള്ളലേറ്റതായി കണ്ടെത്തിയിരുന്നു. വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായി. ഡയാലിസിസ് നടത്തിവരുന്നതിനിടെയാണ് അശ്വിന്‍ തിങ്കളാഴ്ച വൈകീട്ടോടെ മരിച്ചത്.
നെയ്യാറ്റിന്‍കര ആശുപത്രിയിലെ പരിശോധനയിലാണ് അശ്വിന്‍ ശീതളപാനീയമെന്ന് കരുതി കുടിച്ചത് ആസിഡായിരിക്കുമെന്ന് കണ്ടെത്തിയത്. ഇതിന് ശേഷമാണ് വീട്ടുകാര്‍ കളിയിക്കാവിള പോലീസില്‍ പരാതി നല്‍കിയത്. സ്‌കൂളില്‍വെച്ച് യൂണിഫോമിട്ട ഒരു ചേട്ടനാണ് കോളയെന്ന് പറഞ്ഞ് കുടിക്കാനായി കുപ്പി നല്‍കിയതെന്നും ഒരു കവിള്‍ കുടിച്ചപ്പോള്‍ രുചിവ്യത്യാസം തോന്നി കുപ്പി വലിച്ചെറിഞ്ഞെന്നുമാണ് കുട്ടി പോലീസില്‍ നല്‍കിയ മൊഴി.
എന്നാല്‍ കുപ്പി നല്‍കിയ ആളെ തിരിച്ചറിയില്ലെന്നും കുട്ടി മൊഴി നല്‍കിയിരുന്നു. അശ്വിന്‍ മരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ മാര്‍ത്താണ്ഡം സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സെന്തില്‍കുമാറിന്‍റെ നേതൃത്വത്തില്‍ കളിയിക്കാവിള പോലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കി. ഇതിനുശേഷം മൃതദേഹം നാഗര്‍കോവില്‍ ആശാരിപള്ളം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി.
































