കൊല്ലം : കടയ്ക്കൽ അഞ്ചുമുക്കിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ഭാര്യ ലതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സുഗതൻ ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു. ലതയുടെ മരണം ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. തലയണ ഉപയോഗിച്ച് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം സുഗതൻ ജീവനൊടുക്കുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കുടുംബ പ്രശ്നങ്ങളാണ് ഈ ദാരുണമായ കൃത്യത്തിന് പിന്നിലെന്നാണ് കടയ്ക്കൽ പോലീസ് പറഞ്ഞു. ഇവർക്ക് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മരണദിവസം രാവിലെ ബന്ധുക്കൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ദമ്പതികളെ കിട്ടിയിരുന്നില്ല. തുടർന്ന് വീട്ടിലെത്തി നടത്തിയ പരിശോധനയിൽ വാതിൽ ഉള്ളിൽ നിന്നും പൂട്ടിയ നിലയിലായിരുന്നു. കതക് ചവിട്ടിത്തുറന്ന് അകത്ത് കടന്നപ്പോഴാണ് ഇരുവരെയും കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ദമ്പതികളുടെ മകൻ വിദേശത്തേക്ക് തിരികെ പോയി ഏതാനും ദിവസങ്ങൾക്കുള്ളിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.






























