ഇടുക്കി: തൊടുപുഴയിൽ ഇതര സംസ്ഥാന തൊഴിലാളിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് പോലീസ്. കൊല്ലപ്പെട്ട പശ്ചിമബംഗാൾ സ്വദേശി രഞ്ജൻ ബർമാന്റെ സഹോദരൻ ബിനൽ ബർമാനെ പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെയാണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രഞ്ജൻ ബർമാൻ മരിച്ചത്. ഹൃദയാഘാതമെന്നായിരുന്നു പോലീസ് നിഗമനം. എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ ആറ് വാരിയല്ലുകൾ തകർന്നതായി കണ്ടെത്തി. രഞ്ജന്റെ സഹോദരൻ ബിനൽ ബർമാനെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.
ഞായറാഴ്ച രാത്രിയിൽ സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കുന്നതിനിടെയാണ് ഇരുവരും തമ്മിൽ സംഘർഷമുണ്ടായത്. രഞ്ജനെ ബിനൽ അടിക്കുകയും നിലത്തിട്ട് നെഞ്ചിൽ ചവിട്ടുകയും ചെയ്തു. ബോധരഹിതനായ രഞ്ജനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുറമേ പരിക്കുകളില്ലാത്തതിനാൽ ഹൃദയാഘാതമെന്നായിരുന്നു ബിനൽ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. ചികിത്സയിലിരിക്കെ രഞ്ജൻ മരിക്കുകയായിരുന്നു. തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.





























