കല്പറ്റ: സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്ന ഡല്‍ഹിയില്‍നിന്നുള്ള സി.ബി.ഐ.സംഘം പൂക്കോട് വെറ്ററിനറി കോളേജില്‍ പരിശോധന നടത്തി. കോളേജിലെ റാഗിങ് വിരുദ്ധ സ്‌ക്വാഡിന്റെ റിപ്പോര്‍ട്ടുകള്‍, ക്ലാസ് രജിസ്റ്റര്‍ ഉള്‍പ്പെടെയുള്ള രേഖകളാണ് ഡീനിന്റെ റൂമിലെത്തി സി.ബി.ഐ. അന്വേഷണോദ്യോഗസ്ഥന്‍ പരിശോധിച്ചത്. കഴിഞ്ഞദിവസം കോളേജ് ഹോസ്റ്റൽ, സിദ്ധാർഥൻ ആൾക്കൂട്ട വിചാരണയ്ക്കിരയായ 21-ാം നമ്പർ മുറി, നടുമുറ്റം, വാട്ടർ ടാങ്ക് സ്ഥാപിച്ച കോളേജ് കാമ്പസിനകത്തെ കുന്ന് എന്നിവിടങ്ങളെല്ലാം അന്വേഷണസംഘമെത്തി പരിശോധിച്ചിരുന്നു.
അതിനു പിന്നാലെയാണ് തിങ്കളാഴ്ച വൈകീട്ടോടെ കോളേജിലെത്തി റാഗിങ്ങുമായി ബന്ധപ്പെട്ട മുഴുവൻ റിപ്പോർട്ടുകളും രേഖകളും പരിശോധിച്ചത്. റിപ്പോർട്ടുകൾ സി.ബി.ഐ. കസ്റ്റഡിയിൽ എടുത്തു. വൈത്തിരി റെസ്റ്റ് ഹൗസിൽ പ്രവർത്തിക്കുന്ന ക്യാമ്പ് ഹൗസിലേക്ക് വിളിച്ചുവരുത്തി സംഭവദിവസം ആൺകുട്ടികളുടെ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർഥികളുടെയും സിദ്ധാർഥന്റെ സഹപാഠികളുടെയും മൊഴികൾ രേഖപ്പെടുത്തി. ചൊവ്വാഴ്ചയും ബുധനാഴ്ചയും കൂടുതൽ വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തും.