പീരുമേട് : ആദിവാസി സ്ത്രീ വനത്തിനുള്ളില്‍ മരിച്ച് പതിമൂന്നു ദിവസമായിട്ടും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പോലും നല്‍കാത്ത അസി.സര്‍ജന്‍ ആദര്‍ശ് രാധാകൃഷ്ണനെതിരെ ആരോഗ്യവകുപ്പ് നടപടിയുണ്ടാകും. ആരോഗ്യ വകുപ്പ് ഡെപ്യുട്ടി ഡയറക്ടറിന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം പീരുമേട് താലൂക്ക് ആശുപത്രിയിലെത്തി ജീവനക്കാരില്‍ നിന്ന് തെളിവെടുപ്പ് നടത്തി. ഇതില്‍ സര്‍ജനെതിരെ വ്യക്തമായ തെളിവ് ലഭിച്ചതായാണ് സൂചന. പീരുമേട് താലൂക്ക് ആശുപത്രി സൂപ്രണ്ടിന്‍റെ മെമ്മോയ്ക്ക് പോലും മറുപടി നല്‍കാത്ത സര്‍ജനെ സസ്പെന്‍ഡ് ചെയ്തേക്കും. തുടര്‍ന്ന് വകുപ്പുതല അന്വേഷണത്തിന് ശേഷം തുടര്‍നടപടി സ്വീകരിക്കും.
സീതയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്യാനുള്ള നടപടികളും സ്വീകരിച്ചേക്കും. ചൊവാഴ്ച തിരുവനന്തപുരത്ത് നിന്ന് ഡെപ്യുട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ ഇടുക്കിയിലെത്തിട്ടും ഇയാള്‍ ഹാജരായില്ല. 13ന് മീൻമുട്ടി വനത്തിനുള്ളിൽ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം വനവിഭവങ്ങൾ ശേഖരിക്കാൻ പോയപ്പോഴാണ് തോട്ടാപുര സ്വദേശി സീത (42) കൊല്ലപ്പെട്ടത്. സീത കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നെന്ന് വനംവകുപ്പ് താത്കാലിക ജീവനക്കാരൻ കൂടിയായ ഭർത്താവ് ബിനുവും മക്കളായ സജു മോനും അജിമോനും ആവർത്തിച്ചു പറയുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ പീരുമേട് താലൂക്ക് ആശുപത്രിയിലെ അസി. സർജൻ ആദർശ് രാധാകൃഷ്ണൻ സീത മരിച്ചത് കാട്ടാന ആക്രമണത്തിലല്ലെന്ന് ചില മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയതോടെയാണ് വിവാദങ്ങളുടെ തുടക്കം.
മൃതദേഹത്തിൽ മൽപിടുത്തത്തിന്റെ പാടുകളും പലതവണ തല മരമോ കല്ലോ പോലുള്ള പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചതിന്റെയും ലക്ഷണങ്ങൾ കണ്ടെത്തിയെന്നുമായിരുന്നു വെളിപ്പെടുത്തൽ. മരണം കാട്ടാന ആക്രമണത്തിലാണോയെന്ന് സംശയമുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരും പറഞ്ഞതോടെ ഭർത്താവ് ബിനു സംശയ നിഴലിലായി. ബിനു കസ്റ്റഡിയിലാണെന്നും ഇയാളുടെ കള്ളം പൊളിഞ്ഞെന്നുമുള്ള തരത്തിൽ വാർത്ത വരികയും ചെയ്തു. പോലീസ് ഇതെല്ലാം നിഷേധിക്കുകയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടാതെ കൊലപാതകമാ ണെന്ന് സ്ഥിരീകരിക്കാനാകില്ലെന്നും വ്യക്തമാക്കി. തുടർന്ന് കാട്ടാന ആക്രമണമുണ്ടായെന്ന് പറയുന്ന വനപ്രദേശ ത്ത് പോലീസ്, വനം വകുപ്പ്, ഫോറൻസിക് ഉദ്യോഗസ്ഥർ എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിൽ കാട്ടാന ആക്രമണം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിരുന്നു. പീരുമേട് ഡിവൈ.എസ്. പി വിശാൽ ജോൺസന്റെ നേതൃത്വത്തിൽ രണ്ട് എസ്.എച്ച്.ഒമാരെ ഉൾപ്പെടുത്തി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ ഏൽപ്പിച്ചു.





























