ദില്ലി: ഗര്‍ഭിണിയടക്കം ഒരു കുടുംബത്തിലെ 7 പേരെ കൊന്ന പ്രതിയെ വിട്ടയ്ക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. വധശിക്ഷാ പട്ടികയിലുള്ള പ്രതിയെ വിട്ടയ്ക്കാനാണ് സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് പ്രതിക്ക് പ്രായപൂര്‍ത്തി ആയില്ലെന്നതിനെ തുടര്‍ന്നാണ് ഉത്തരവ്. പ്രായപൂര്‍ത്തി ആയ ശേഷമായിരുന്നു കേസിലെ വിചാരണ നടന്നത്. ഇതിലായിരുന്നു പ്രതിക്ക് വധശിക്ഷ വിധിച്ചത്. 2015ലെ ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ചാണ് തീരുമാനം. നാരായണ്‍ ചേതന്‍ റാം ചൌധരി എന്നയാള്‍ക്കാണ് 28 വര്‍ഷത്തെ തടവിന് ശേഷം ജയില്‍ മോചനത്തിനുള്ള വഴിയൊരുങ്ങിയത്. കുറ്റകൃത്യം നടക്കുന്ന സമയത്ത് ഇയാളുടെ പ്രായം 12 ആണെന്ന് തെളിയിക്കുന്ന രാജസ്ഥാനിലെ സര്‍ക്കാര്‍ സ്‌കൂളിലെ സര്‍ട്ടിഫിക്കറ്റാണ് പ്രതിക്ക് തുണയായത്.
1994ലായിരുന്നു നാരായണ്‍ ചേതന്‍ റാം ചൌധരി അടക്കമുള്ളവര്‍ ചേര്‍ന്ന് 5 സ്ത്രീകളേയും രണ്ട് കുട്ടികളേയും മോഷണ ശ്രമത്തിനിടെ കൊലപ്പെടുത്തിയത്. 1994ല്‍ സെപ്തംബര്‍ 5നാണ് ഇയാളെ പിടികൂടുന്നത്. 1998ലാണ് കോടതി ഇയാളെ തെറ്റുകാരനാണെന്ന് കണ്ടെത്തി വധശിക്ഷയ്ക്ക് വിധിക്കുന്നത്. 2000 സെപ്തംബറില്‍ ഇയാള്‍ക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം ശരിയാണെന്ന് സുപ്രീം കോടതിയും ശരിവച്ചിരുന്നു.





























