പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഡിവൈഎസ്‌പിക്ക് നേരെയുണ്ടായ വധഭീഷണിയിൽ അന്വേഷണം സൈബർ പോലീസിന് കൈമാറി. പാലക്കാട് നാർകോട്ടിക് ഡിവൈഎസ്‌പി അനിൽ കുമാറിനാണ് കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം ലഭിച്ചത്. വധഭീഷണിയുടെ സാഹചര്യത്തിൽ അദ്ദേഹത്തിന്‍റെ സുരക്ഷ വർധിപ്പിച്ചു.
വിദേശത്ത് നിന്നാണ് ഡിവൈഎസ്‌പിക്ക് ഭീഷണി സന്ദേശം വന്നത്. ശ്രീനിവാസൻ കൊലക്കേസിൽ പോപ്പുലർ ഫ്രണ്ടുകാരെ അറസ്‌റ്റ് ചെയ്‌തതോടെയാണ് ഇന്റർനെറ്റ് കോളിലൂടെ ഭീഷണി വന്നത്. കൊലപ്പെടുത്തുമെന്നും ശവപ്പെട്ടി തയ്യാറാക്കി വെച്ചോളൂ എന്നുമായിരുന്നു ഭീഷണി. പരാതിയിൽ പാലക്കാട് സൗത്ത് പോലീസെടുത്ത കേസാണ് സൈബർ വിഭാഗത്തിന് കൈമാറിയത്.
അതേസമയം, കഴിഞ്ഞ ദിവസം കേസിൽ പോപ്പുലർ ഫ്രണ്ട് നേതാക്കളായ രണ്ട് പേരെ പോലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. പിഎഫ്ഐ ഏരിയ പ്രസിഡണ്ട് അൻസാർ, പട്ടാമ്പി സ്വദേന്തി അഷറഫ് എന്നിവരാണ് പിടിയിലായത്. എട്ടും പത്തൊമ്പതും പ്രതികളാണ് ഇവർ. ഒളിവിൽ കഴിയവേയാണ് പ്രതികൾ പിടിയിലായത്. ആകെ 45 പ്രതികളുള്ള കേസിൽ ഇതുവരെ 34 പേരാണ് അറസ്‌റ്റിലായത്.





























