കോന്നി : ശബരിമല മണ്ഡല കാലം ആരംഭിച്ചതോടെ പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ ഗതാഗത നിയമങ്ങൾ ലംഘിച്ച് ഇതര സംസ്ഥാന വാഹനങ്ങളുടെ അമിതവേഗതയിൽ ഉള്ള യാത്ര വർധിക്കുന്നു. അശ്രദ്ധമായ ഡ്രൈവിംഗ്, ഓവർടേകിംഗ്, മൊബൈൽ ഫോൺ ഉപയോഗം എന്നിവയാണ് സംസ്ഥാന പാതയിൽ ഇതര സംസ്ഥാന വാഹനങ്ങളുടെ അപകടങ്ങൾക്ക് കാരണമാകുന്നത്. കേന്ദ്ര – സംസ്ഥാന മോട്ടോർ വാഹന നിയമങ്ങൾ പ്രകാരം ഇത്തരത്തിൽ അമിത വേഗതയിൽ പോകുന്ന അയ്യപ്പ ഭക്തരുടെ വാഹനങ്ങൾക്ക് എതിരെ നിയമ നടപടികൾ സ്വീകരിക്കാൻ കഴിയും എങ്കിലും സംസ്ഥാന പാതയുടെ കോന്നി റീച്ചിൽ ഇത് പലപ്പോഴും നടപ്പാക്കുന്നില്ല.
അപകടമുന്നറിയിപ്പ് നൽകുന്ന സംസ്ഥാന പാതയിലെ തുടർച്ചയായുള്ള മഞ്ഞവരകൾ വരെ മറികടന്നാണ് ഇത്തരത്തിൽ ഉള്ള വാഹനങ്ങൾ അപകടരമാംവിധം പായുന്നത്. സംസ്ഥാന പാതതുറന്നു നൽകിയ ശേഷം തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന പോലെയുള്ള സംസ്ഥാനങ്ങളിൽ നിന്നും കോന്നി വഴി കടന്നുപോയ നിരവധി അയ്യപ്പ ഭക്തരുടെ വാഹനമാണ് മുൻ വർഷങ്ങളിൽ അപകടത്തിൽ പെട്ടിട്ടുള്ളത്. ഇത്തരത്തിൽ അപകടത്തിൽപ്പെടുന്ന വാഹനങ്ങളിൽ പലതിനും പെർമിറ്റോ മറ്റ് രേഖകളോ ഇല്ലെന്ന് അപകടങ്ങൾക്ക് ശേഷം നടന്ന പരിശോധനകളിൽ വ്യക്തമായിട്ടുണ്ട്. ഉറക്കമൊഴിച്ചുള്ള ഡ്രൈവിങ് ആണ് കൂടുതൽ അപകടങ്ങളും വരുത്തിവെക്കുന്നത്. കേരളത്തിൽ വാഹനങ്ങൾക്ക് എയർ ഹോണുകൾ നിരോധിച്ചിട്ടുണ്ട് എങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വരുന്ന ഇത്തരം വാഹനങ്ങൾ എയർ ഹോൺ ഉപയോഗിച്ച് യാത്ര ചെയ്യുന്നുണ്ട്.
വലിയ പ്രകാശം പരത്തുന്ന ലൈറ്റുകൾ ആണ് മറ്റൊരു അപകടം. ഇടതുവശം ചേർന്നാണ് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും വാഹനങ്ങൾ സഞ്ചരിക്കേണ്ടത് എങ്കിലും ഇത്തരം വാഹനങ്ങൾ പലപ്പോഴും വലത് വർഷത്തേക്ക് നീങ്ങിയാണ് സഞ്ചരിക്കുന്നത്. ഇത് എതിരെ വരുന്ന വാഹനത്തിലുള്ളവരുടെ ജീവനും ഭീഷണിയാകുന്നു. ഇത്തരത്തിൽ നിയമ ലംഘനം നടത്തി സംസ്ഥാന പാതയിൽ ചീറിപ്പായുന്ന ഇതര സംസ്ഥാന വാഹനങ്ങൾക്ക് എതിരെ കർശന നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ഈ മണ്ഡലകാലവും സംസ്ഥാന പാത കുരുതിക്കളമാകുവാൻ സാധ്യത ഏറെയാണ്.






























