ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 40 കടന്നു. ശക്തമായ മഴ മാറിയെങ്കിലും ചില മേഖലകളിൽ ഇടവെട്ടുള്ള മഴ തുടരുന്നു. അസമിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളത്തിനടിയിലാണ്. സ്ഥിതി വിലയിരുത്താൻ പ്രധാനമന്ത്രി ഇന്നലെ മുഖ്യമന്ത്രി ഹിമന്ദ ബിസ്വ ശർമയുമായി ഫോണിൽ സംസാരിച്ചു. അസമിൽ മാത്രം 17 പേരാണ് മരിച്ചത്. സിക്കിമടക്കമുള്ള സംസ്ഥാനങ്ങളിൽ അകപ്പെട്ട വിനോദസഞ്ചാരികളെ പൂർണ്ണമായും തിരിച്ചെത്തിക്കാൻ സാധിച്ചിട്ടില്ല. മണിപ്പൂരിൽ 4000 ത്തോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പല നദികളിലേയും ജലനിരപ്പ് താഴ്ന്നിട്ടില്ല. അഞ്ചു സംസ്ഥാനങ്ങളിലായി പത്തുലക്ഷം പേരെയാണ് മഴക്കെടുതി ബാധിച്ചത്.
വിവിധ സംസ്ഥാനങ്ങളിലായി കേന്ദ്ര-സംസ്ഥാന ദുരന്തനിവാരണ സേനകളും അഗ്‌നിശമനസേനകളടക്കമുള്ളവരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത. ഇന്ന് കേരള-കർണാടക -ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 55 വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.






























